നോയിഡ: മുൻ കാമുകിയും ഭർത്താവും ചേർന്ന് ക്രൂരമായി മർദ്ദിച്ച് മുറിയിൽ പൂട്ടിയിട്ട യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി മരിച്ചു (Noida Crime News). നോയിഡ സെക്ടർ-24 ലെ ചൗര രഘുനാഥ്പൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. യുവാവിനൊപ്പമുണ്ടായിരുന്ന യുവതിക്കും താഴേക്ക് ചാടിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ യുവാവിന്റെ മുൻ കാമുകി ചഞ്ചൽ റാണ, ഭർത്താവ് ഹിതേഷ് റാണ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പഴയ തർക്കങ്ങൾ പരിഹരിക്കാനും മാപ്പുചോദിക്കാനുമായി ഒരു സുഹൃത്തിനൊപ്പമാണ് യുവാവ് ചഞ്ചലിന്റെ വീട്ടിലെത്തിയത്. എന്നാൽ ഇവരെ കണ്ടതോടെ പ്രകോപിതനായ ഹിതേഷ് റാണ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് ഇരുവരെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഇവരെ മൂന്നാം നിലയിലെ ഒരു മുറിയിൽ പൂട്ടിയിട്ടു. അവിടെ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയോ അതല്ലെങ്കിൽ കൂടുതൽ ഉപദ്രവം ഭയന്നോ ഇരുവരും പുലർച്ചെ മൂന്ന് മണിയോടെ താഴേക്ക് ചാടുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഭാര്യയുമായുള്ള യുവാവിന്റെ പഴയ ബന്ധത്തെക്കുറിച്ച് അറിഞ്ഞതിലുള്ള പകയാണ് ആക്രമണത്തിന് പിന്നിലെന്ന് ഹിതേഷ് റാണ പൊലീസിനോട് സമ്മതിച്ചു. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവതി നിലവിൽ ഡൽഹിയിലെ ആശുപത്രിയിൽ അത്യാസന്ന നിലയിൽ തുടരുകയാണ്. പ്രതികളുടെ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിന് ഒടുവിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Story Summary: A young man died and his female friend was critically injured after jumping from the third floor of a building in Noida to escape being held hostage. The victim’s ex-girlfriend and her husband were arrested for brutally assaulting the duo and locking them up following a dispute.

