കൊല്ലം: ഗോവയിൽ നിന്ന് വൻതോതിൽ മദ്യം കടത്തി കേരളത്തിലെ വിവിധ ജില്ലകളിൽ വിതരണം ചെയ്യുന്നയാൾ എക്സൈസ് പിടിയിലായി. കൊല്ലം വടക്കേവിള, പട്ടത്താനം സ്വദേശി ജിജോ (41) ആണ് കരുനാഗപ്പള്ളി എക്സൈസിന്റെ വലയിലായത്. ഇയാളിൽ നിന്ന് 58 കുപ്പി ഗോവൻ മദ്യവും കടത്താനുപയോഗിച്ച കാറും പിടിച്ചെടുത്തു.(Liquor smuggling from Goa, Kollam native arrested by excise)
കരുനാഗപ്പള്ളി കാരോട്ട് മുക്കിന് പടിഞ്ഞാറ് ഭാഗത്ത് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഗോവയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം എത്തിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വൻ വിലയ്ക്ക് വിൽക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ജിജോ എന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നേരത്തെയും കരുനാഗപ്പള്ളി മേഖലയിൽ ഗോവൻ മദ്യം വിതരണം ചെയ്തതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇയാൾ എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു. കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

