ആലപ്പുഴ: അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരന്റെ ഡ്രൈവർ പ്രദീപ് കുമാറിന് വധഭീക്ഷണി (G Sudhakaran). സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്താൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായാണ് പരാതി. സംഭവത്തിൽ പ്രദീപ് കുമാർ പുന്നപ്ര പോലീസിൽ പരാതി നൽകി.
സിപിഎം പുന്നപ്ര സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗമാണ് പ്രദീപ് കുമാർ. ദീർഘകാലമായി ജി. സുധാകരന്റെ ഡ്രൈവറായി പ്രവർത്തിക്കുന്ന പ്രദീപിനെ കഴിഞ്ഞ സമ്മേളനത്തിലാണ് ലോക്കൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. എന്നാൽ ഇത്തവണ ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതോടെ പ്രദീപ് അദ്ദേഹത്തോടൊപ്പം പ്രചാരണ രംഗത്ത് സജീവമായിരുന്നു. ഇതാണ് ഭീഷണിക്ക് പിന്നിലെ കാരണമെന്നാണ് സൂചന.
മാർച്ച് 31-ന് രാവിലെ നാല് തവണയാണ് ഫോണിലൂടെ വധഭീക്ഷണി ഉണ്ടായതെന്ന് പ്രദീപ് കുമാർ പറഞ്ഞു. തനിക്കൊപ്പം പ്രവർത്തിക്കുന്നവരെ സിപിഎം പ്രവർത്തകർ നിരന്തരമായി ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ജി. സുധാകരൻ നേരത്തെ തന്നെ ആരോപിച്ചിരുന്നു.
അമ്പലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എച്ച്. സലാമിനെതിരെ ശക്തമായ വെല്ലുവിളിയാണ് ജി. സുധാകരൻ ഉയർത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രചാരണ യോഗത്തിൽ ജി. സുധാകരനെ ‘അവസരവാദി’ എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ സുധാകരന്റെ വിശ്വസ്തനായ ഡ്രൈവർക്ക് നേരെയുണ്ടായ വധഭീക്ഷണി മണ്ഡലത്തിലെ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ കലുഷിതമാക്കിയിരിക്കുകയാണ്. പരാതിയിൽ പുന്നപ്ര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary:
Pradeep Kumar, the driver of independent candidate G. Sudhakaran in Ambalappuzha, has filed a police complaint alleging death threats. Pradeep, a CPM local committee member, claimed he was threatened over the phone for supporting Sudhakaran’s campaign. The incident adds to the rising political tension in the constituency following Chief Minister Pinarayi Vijayan’s recent verbal attack on Sudhakaran.

