ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജിക്കും ആവശ്യങ്ങൾ അംഗീകരിച്ചതിനും പിന്നാലെ ജന്തർ മന്തറിൽ തുടർന്നുവന്ന 37 ദിവസം നീണ്ട വിദ്യാർത്ഥി സമരം വിജയകരമായി അവസാനിപ്പിച്ചതായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. സമരം അവസാനിച്ചതോടെ ഇനി മനസ്സമാധാനത്തോടെ ഉറങ്ങാൻ കഴിയുമെന്നും, പ്രക്ഷോഭ നാളുകളിൽ ഒപ്പം നിന്ന എല്ലാ അനുഭാവികൾക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.(CJP Founder Abhijeet Dipke Thanks Supporters As Jantar Mantar Protest Ends)
അസുഖബാധിതനായതിനാൽ സമരപ്പന്തലിൽ നേരിട്ടെത്തി സംസാരിക്കാൻ സാധിക്കാതിരുന്നതിൽ അദ്ദേഹം മാപ്പുചോദിച്ചു. ഉയർന്ന പനിയും ടൈഫോയ്ഡും കാരണമാണ് തനിക്ക് വീട്ടിലേക്ക് മടങ്ങേണ്ടി വന്നതെന്നും ദിപ്കെ പറഞ്ഞു. എതിർപ്പുകളും പരിഹാസങ്ങളും ഉന്നയിച്ച വിമർശകർക്കും അദ്ദേഹം നന്ദി അറിയിച്ചു. വിമർശനങ്ങൾ സംഘടനയെ കൂടുതൽ മെച്ചപ്പെടാൻ സഹായിച്ചുവെന്നും സി.ജെ.പിക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നും ഇത് തുടക്കം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നീറ്റ് ക്രമക്കേടുകൾക്കെതിരെ ജൂൺ 20-ന് ആരംഭിച്ച സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്ര മന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുമായി സി.ജെ.പി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവർ നടത്തിയ മൂന്ന് ഘട്ട ചർച്ചകൾക്ക് ശേഷമാണ് തീരുമാനം ഉണ്ടായത്. പ്രതിഷേധക്കാർക്കെതിരെ ചുമത്തിയ കേസുകളും എഫ്.ഐ.ആറുകളും പിൻവലിക്കുക, നീറ്റ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ജീവൻ പൊലിഞ്ഞ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക, പരീക്ഷാ പരിഷ്കരണങ്ങൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു. നാല് ആഴ്ചകൾക്ക് ശേഷം വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങളെക്കുറിച്ച് കൂടുതൽ ചർച്ചകൾ നടത്താൻ സർക്കാരും സി.ജെ.പി പ്രതിനിധികളും വീണ്ടും കൂടിക്കാഴ്ച നടത്തും.
Story Summary
Cockroach Janata Party (CJP) founder Abhijeet Dipke expressed gratitude to supporters as the 37-day-long student protest at Jantar Mantar concluded following the resignation of Union Education Minister Dharmendra Pradhan. The government accepted CJP’s key demands, including the withdrawal of FIRs against protesters, compensation for families of students who died by suicide, and further discussions on examination reforms.


