ബിജ്‌നോർ: ഉത്തർപ്രദേശിലെ ബിജ്‌നോർ വനത്തിൽ നവദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ആൾവാർ ജില്ലയിലുള്ള പ്യാരി ബാസ് ഷെയ്ഖ്പുർ സ്വദേശിയായ സത്‌വീന്ദർ സിംഗ്, ഭാര്യ യുപി ബിജ്‌നോർ സ്വദേശിനിയായ അമൻദീപ് കൗർ എന്നിവരാണ് കൊല്ലപ്പെട്ടത്. ആറ് മാസം മുൻപ് മാത്രം വിവാഹിതരായ ഇവർ ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു; അമൻദീപ് മൂന്ന് മാസം ഗർഭിണിയായിരുന്നു. ദാരുണമായ ഈ സംഭവം ആൾവാറിലെ ഗ്രാമത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.(Newlywed Couple Found Dead In Bijnor Forest Family Alleges Gangrape And Murder)
അമൻദീപ് കഴിഞ്ഞ 15 ദിവസമായി ബിജ്‌നോറിലെ സ്വന്തം വീട്ടിലായിരുന്നു. ഭാര്യയെ കൂട്ടിക്കൊണ്ടുവരാനായി ജൂലൈ 15 നാണ് സത്‌വീന്ദർ അവിടെയെത്തിയത്. തുടർന്ന് ജൂലൈ 16-ന് സത്‌വീന്ദറിന്റെ കേടായ മൊബൈൽ ഫോൺ നന്നാക്കാൻ കോട്‌ദ്വാറിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇരുവരും ബൈക്കിൽ വീട്ടിൽ നിന്നിറങ്ങി. ഫോൺ ഡിസ്പ്ലേ മാറ്റാൻ പിതാവ് മഗർ സിംഗിനോട് 3000 രൂപ സത്‌വീന്ദർ വാങ്ങിയിരുന്നു. എന്നാൽ വൈകുന്നേരമായിട്ടും ഇവർ തിരിച്ചെത്തിയില്ല. ഫോണുകൾ സ്വിച്ച് ഓഫ് ആയതിനെ തുടർന്ന് കുടുംബം ലോക്കൽ പോലീസിൽ പരാതി നൽകി.
ജൂലൈ 17-ന് പ്രേംനഗർ വനപ്രദേശത്തിന് സമീപം താക്കോൽ ഊരാത്ത നിലയിൽ ഇവരുടെ ബൈക്ക് നാട്ടുകാരിൽ ഒരാൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസെത്തി വനത്തിൽ നടത്തിയ തിരച്ചിലിൽ അർദ്ധരാത്രി ഒരു മണിയോടെ ഇരുവരുടെയും മൃതദേഹങ്ങൾ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. ഭാര്യയുടെ ദുപ്പട്ടയിൽ സത്‌വീന്ദറും, സത്‌വീന്ദറിന്റെ തലപ്പാവുമായിരുന്നു അമൻദീപിന്റെ കഴുത്തിലും കുരുക്കിയിരുന്നത്. ഇവരുടെ തകർന്ന മൊബൈൽ ഫോണും സമീപത്തുനിന്ന് ലഭിച്ചു.
എന്നാൽ ഇതൊരു ആത്മഹത്യയല്ലെന്നും, ആസൂത്രിതമായ കൊലപാതകമാണെന്നും കുടുംബം ആരോപിക്കുന്നു. മൃതദേഹങ്ങൾ കണ്ടെത്തിയ മരക്കൊമ്പിന് തീരെ ബലമില്ലായിരുന്നെന്നും ഇരുവരുടെയും കാൽമുട്ടുകൾ നിലത്ത് മുട്ടിയ നിലയിലായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. ഗർഭിണിയായ അമൻദീപിനെ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതാണെന്നും, സത്‌വീന്ദറിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്നും കുടുംബം ആരോപിച്ചു. ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വർണ്ണവും മറ്റ് വസ്തുക്കളും നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ കൊള്ളയല്ല ലക്ഷ്യമെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടി. നൗഗാവിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയെങ്കിലും ഈ മരണങ്ങളിലെ ദുരൂഹത നീക്കാൻ ഉന്നതതല അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
Story Summary
A newlywed couple from Rajasthan, including a three-month pregnant wife, was found hanging under suspicious circumstances in a forest in Uttar Pradesh’s Bijnor district. The victims’ family has strongly alleged foul play, claiming the woman was gang-raped and both were murdered before their bodies were staged to look like a suicide.


