ന്യൂഡൽഹി: നീറ്റ് പരീക്ഷാ അട്ടിമറികൾക്കെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് ലാത്തിച്ചാർജ്ജിനെ അതിശക്തമായി അപലപിച്ച് കോൺഗ്രസ് എംപി ശശി തരൂർ. രാജ്യത്തെ കടുപ്പമേറിയതും അടിയന്തിരവുമായ ജനകീയ പ്രശ്നങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടാണ് ഇരുസഭകളും തടസ്സപ്പെടുന്നതിലേക്ക് നയിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Shashi Tharoor Slams Central Government Over NEET Protest Baton usage)
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം സഭയ്ക്ക് പുറത്തും അകത്തും ഉയർന്ന പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വാർത്താ ഏജൻസിയോട് സംസാരിക്കുകയായിരുന്നു തരൂർ. സമാധാനപരമായി പ്രതിഷേധിച്ച യുവാക്കൾക്ക് നേരെ എന്തിനാണ് പോലീസ് അതിക്രൂരമായ ലാത്തിച്ചാർജ്ജ് നടത്തിയതെന്ന് തരൂർ ചോദിച്ചു. ലാത്തിച്ചാർജ്ജ് എന്നത് സമാധാനപരമായ നടപടിയല്ല, മറിച്ച് അക്രമമാണ്. ഈ നടപടിയുടെ യുക്തി മനസ്സിലാകുന്നില്ല. രാജ്യം മുഴുവൻ കത്തുമ്പോഴും ഇത്തരം കത്തുന്ന വിഷയങ്ങളിൽ പാർലമെന്റിൽ ചർച്ച നടത്താൻ സർക്കാർ തയ്യാറാകുന്നില്ല. ജനങ്ങളുടെ ശബ്ദവും ആശങ്കകളും പ്രതിഫലിക്കേണ്ട വേദിയാകണം പാർലമെന്റ്. ജനപ്രതിനിധികൾക്ക് തങ്ങളുടെ മണ്ഡലത്തിലെ ജനങ്ങളുടെ ആശങ്കകൾ സഭയിൽ ഉന്നയിക്കാൻ അവസരം നൽകണം. അതിന് ശേഷം സർക്കാരിന് തങ്ങളുടെ ഭൂരിപക്ഷം ഉപയോഗിച്ച് വിയോജിപ്പ് അറിയിക്കുകയോ ബില്ലുകൾ പാസാക്കുകയോ ചെയ്യാം.
പ്രതിപക്ഷത്തിന് പറയാനുള്ളത് കേൾക്കാൻ സർക്കാർ തയ്യാറാകണം, ഒടുവിൽ സർക്കാർ ഉദ്ദേശിക്കുന്ന വഴിക്ക് തന്നെ കാര്യങ്ങൾ നടക്കും, കാരണം അവർക്ക് ഭൂരിപക്ഷമുണ്ട്. എന്നാൽ പാർലമെന്റ് എന്നത് വെറുമൊരു റബ്ബർ സ്റ്റാമ്പായി മാറി, തങ്ങളുടെ ബില്ലുകൾ പ്രഖ്യാപിക്കാനും ചർച്ചകളില്ലാതെ പാസാക്കാനുമുള്ള സർക്കാരിന്റെ വെറുമൊരു നോട്ടീസ് ബോർഡായി ചുരുങ്ങരുത്. പ്രതിപക്ഷത്തിന്റെ സഹകരണമാണ് പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്. അത് പരസ്പര സഹകരണത്തിലൂടെ മാത്രമേ സാധ്യമാകൂ. സർക്കാർ ചില വിഷയങ്ങളിൽ ചർച്ചയ്ക്ക് തയാറായാൽ പ്രതിപക്ഷം സഭാ നടപടികളുമായി പൂർണ്ണമായും സഹകരിക്കും. കൊടുക്കൽ വാങ്ങലുകളിലൂടെയാണ് പാർലമെന്റ് ജനാധിപത്യപരമായി പ്രവർത്തിക്കേണ്ടത്, ശശി തരൂർ വ്യക്തമാക്കി. നീറ്റ് പരീക്ഷാ വിവാദവും സിജെപി മാർച്ചിലെ പോലീസ് നടപടിയും ഉന്നയിച്ച് പ്രതിപക്ഷം ഇരുസഭകളിലും കടുത്ത ബഹളം വെച്ചതിനെ തുടർന്ന് പാർലമെന്റ് നടപടികൾ നിർത്തിവെക്കേണ്ടി വന്നിരുന്നു.
Story Summary
Congress MP Shashi Tharoor condemned the police lathi charge on CJP protesters in Delhi and criticized the government for refusing to discuss crucial issues like the NEET row in Parliament. Emphasizing that Parliament should not be a mere notice board for passing government bills, he called for mutual cooperation and healthy democratic debates.


