കൊച്ചി: മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ വിവരം സുഹൃത്തിന്റെ ഫോൺവിളിയിലൂടെയാണ് അറിഞ്ഞതെന്ന് ഗായിക വൈക്കം വിജയലക്ഷ്മി (Vaikom Vijayalakshmi). അവാർഡ് പ്രഖ്യാപനം ഇത്ര വേഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഈ നേട്ടം തനിക്ക് വലിയൊരു സർപ്രൈസായിരുന്നുവെന്നും അവർ പ്രതികരിച്ചു.
“ഇത് വലിയൊരു അനുഗ്രഹമാണ്. എല്ലാം ഈശ്വരാനുഗ്രഹം മാത്രമാണ്,” ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ വിജയലക്ഷ്മി പറഞ്ഞു.
‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലെ ‘അങ്ങു വാനക്കോണിൽ മിന്നിനിന്നൊരമ്പിളി’ എന്ന ഗാനമാണ് വൈക്കം വിജയലക്ഷ്മിക്ക് ദേശീയ അംഗീകാരം നേടിക്കൊടുത്തത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ദീപു നൈനാൻ തോമസാണ് സംഗീതം ഒരുക്കിയത്.
എറണാകുളത്തെ ഒരു സ്റ്റുഡിയോയിലായിരുന്നു ഗാനത്തിന്റെ റെക്കോർഡിങ് നടന്നത്. ആദ്യം ട്രാക്ക് കേട്ട് പഠിച്ച ശേഷമാണ് പാട്ട് റെക്കോർഡ് ചെയ്തതെന്ന് വിജയലക്ഷ്മി പറഞ്ഞു. ഗാനം ആലപിക്കേണ്ട ഭാവം സംഗീതസംവിധായകൻ ദീപു നൈനാൻ തോമസ് വ്യക്തമായി വിശദീകരിച്ചിരുന്നുവെന്നും അവർ ഓർമിച്ചു.
മുത്തശ്ശി തന്റെ കൊച്ചുമകനോട് കഥ പറയുന്ന സ്നേഹനിർഭരമായ അനുഭൂതിയോടെ ഗാനം ആലപിക്കണമെന്നായിരുന്നു സംഗീതസംവിധായകന്റെ നിർദേശം. ആ ഭാവം ഉൾക്കൊണ്ട് പാടിയപ്പോൾ അദ്ദേഹത്തിന് ഏറെ സന്തോഷമായിരുന്നുവെന്നും ദേശീയ പുരസ്കാര നേട്ടത്തിന് പിന്നിലെ ആ അനുഭവം ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നുവെന്നും വിജയലക്ഷ്മി പറഞ്ഞു.
Story Summary: Playback singer Vaikom Vijayalakshmi said she learned about her National Film Award only after a friend called to congratulate her. She won the Best Female Playback Singer award for the song Angu Vanakkonil Minnininnorambili from Ajayante Randam Moshanam.


