അജ്മീർ: രാജസ്ഥാനിലെ തീർത്ഥാടന കേന്ദ്രമായ പുഷ്കറിൽ പലസ്തീൻ അനുകൂല പോസ്റ്ററുകൾ പതിച്ച രണ്ട് ബ്രിട്ടീഷ് വിനോദസഞ്ചാരികൾക്ക് രാജ്യം വിടാൻ നോട്ടീസ് നൽകി. ബ്രിട്ടീഷ് പൗരന്മാരായ ലൂയിസ് ഗബ്രിയേൽ ഡി (36), അനുഷി എമ്മ ക്രിസ്റ്റിൻ (36) എന്നിവരോടാണ് ഉടൻ ഇന്ത്യ വിടാൻ രാജസ്ഥാൻ പോലീസിന്റെ ഇന്റലിജൻസ് വിഭാഗം ആവശ്യപ്പെട്ടത്.(Visa violation, British couple ordered to leave India after putting up pro-Palestinian poster)
“ഫ്രീ പലസ്തീൻ, ബോയ്ക്കോട്ട് ഇസ്രായേൽ” എന്നെഴുതിയ ഒൻപതോളം സ്റ്റിക്കറുകൾ ഇവർ പുഷ്കറിലെ പൊതുസ്ഥലങ്ങളിൽ പതിപ്പിച്ചിരുന്നു. ജനുവരി 21-നാണ് ഈ സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തുന്ന വിദേശികൾ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനോ പാടില്ല എന്ന നിബന്ധനയുണ്ട്. ഇവർ പോസ്റ്ററുകൾ പതിപ്പിച്ചത് ഈ നിയമത്തിന്റെ ലംഘനമാണെന്ന് ഇന്റലിജൻസ് വിഭാഗം കണ്ടെത്തി.
ഇസ്രായേലി വിനോദസഞ്ചാരികൾ വൻതോതിൽ എത്തുന്ന സ്ഥലമാണ് പുഷ്കർ. അവിടെ ഇത്തരത്തിലുള്ള പോസ്റ്ററുകൾ പതിപ്പിച്ചത് പ്രാദേശികമായ സമാധാനാന്തരീക്ഷത്തെ ബാധിക്കുമെന്നും അധികൃതർ വിലയിരുത്തി. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്.

