തിരുവനന്തപുരം: കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ അതിവേഗ റെയിൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്ന ആർആർടിഎസ് പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് വേഗതയേറുന്നു. പദ്ധതിയുടെ ഏകോപന ചുമതല ഗതാഗത വകുപ്പിന് നൽകിക്കൊണ്ട് മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.(Kerala government moves ahead with RRTS project, issues order)
ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയാണ് പാത നിർമ്മിക്കുക. തുടർന്ന് മൂന്ന് ഘട്ടങ്ങളിലായി കാസർകോട് വരെ നീട്ടും. കേരളത്തിന് പുറമെ തെക്ക് കന്യാകുമാരിയിലേക്കും വടക്ക് മംഗലാപുരത്തേക്കും പാത നീട്ടുന്നതിനെക്കുറിച്ച് തമിഴ്‌നാട്, കർണാടക സർക്കാരുകളുമായി ആശയവിനിമയം നടത്തും.
സിൽവർ ലൈനിൽ നിന്ന് വ്യത്യസ്തമായി, ജനവാസ മേഖലകളെ ബാധിക്കാത്ത വിധം പരമാവധി തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയും ആയിരിക്കും പാത കടന്നുപോകുക. ഭൂമി ഏറ്റെടുക്കൽ കുറയ്ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏകദേശം 1,92,780 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 12 വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പദ്ധതിക്ക് ആവശ്യമായ അനുമതികൾക്കായി കേന്ദ്രവുമായി ഗതാഗത വകുപ്പ് ചർച്ചകൾ ആരംഭിക്കും. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്നതിൽ നേരിട്ട തടസ്സങ്ങൾ ആർആർടിഎസ് മാതൃകയിലൂടെ മറികടക്കാൻ കഴിയുമെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ.

