ആഗോള വിപണിയിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം എണ്ണ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ഒപെക്+ (OPEC+) തീരുമാനിച്ചു. സൗദി അറേബ്യ, റഷ്യ, ഇറാഖ്, കുവൈറ്റ്, കസാക്കിസ്ഥാൻ, അൾജീരിയ, ഒമാൻ എന്നീ ഏഴ് അംഗരാജ്യങ്ങളാണ് ഓഗസ്റ്റ് മുതൽ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നത് (OPEC+ Oil Production Increase). പ്രതിദിനം 1,88,000 ബാരൽ എണ്ണയാണ് അധികമായി വിപണിയിൽ ലഭ്യമാക്കുക. യുഎസ്-ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ പ്രതിസന്ധികൾക്ക് അയവുവന്നതോടെ ഊർജ്ജ വിപണിയിൽ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയ സാഹചര്യത്തിലാണ് ഈ നിർണ്ണായക തീരുമാനം.
2023-ൽ പ്രഖ്യാപിച്ച ഉൽപ്പാദന നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കുന്നതിന്റെ ഭാഗമായി തുടർച്ചയായ അഞ്ചാം മാസമാണ് ഒപെക്+ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നത്. യുദ്ധത്തിന് മുൻപ് പ്രതിദിനം 130 കപ്പലുകൾ വരെ കടന്നുപോയിരുന്ന ഹോർമുസ് കടലിടുക്കിലെ ഗതാഗതം യുദ്ധത്തെത്തുടർന്ന് തടസ്സപ്പെട്ടിരുന്നു. എന്നാൽ, യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിന് ശേഷം ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതത്തിൽ ചെറിയ തോതിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഇതോടെ ക്രൂഡ് ഓയിൽ വില ഏപ്രിലിലെ ഉയർന്ന നിലവാരത്തിൽ നിന്ന് (126 ഡോളർ) ഇപ്പോൾ 72 ഡോളറിലേക്ക് താഴ്ന്നിരിക്കുകയാണ്.
അംഗരാജ്യങ്ങളുടെ ഈ തീരുമാനം വെറുമൊരു ഔദ്യോഗിക നടപടിക്രമം മാത്രമാണെന്നും, ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ പൂർണ്ണമായി നീങ്ങാതെ വിപണിയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഹോർമുസ് പ്രശ്നം പൂർണ്ണമായി പരിഹരിക്കപ്പെട്ടാൽ മാത്രമേ എണ്ണ വിപണിയിൽ സുസ്ഥിരമായ മാറ്റങ്ങൾ വരികയുള്ളൂ. നിലവിലെ കണക്കുകൾ പ്രകാരം, യുദ്ധത്തിന് മുൻപുള്ള ഉൽപ്പാദന ശേഷിയുമായി താരതമ്യം ചെയ്യുമ്പോൾ ഒപെക്+ ഉൽപ്പാദനം ഇപ്പോഴും വളരെ കുറവാണ്. ആഗസ്റ്റ് 2-ന് ചേരുന്ന അടുത്ത യോഗത്തിൽ സാഹചര്യങ്ങൾ വീണ്ടും വിലയിരുത്തും.
Summary: OPEC+ has announced its fifth consecutive monthly increase in oil production, with seven member countries set to boost output by 188,000 barrels per day starting in August. This decision comes as global energy markets show signs of stabilizing following the US-Iran conflict and the gradual easing of restrictions in the Strait of Hormuz. Analysts suggest that while this increase is a positive step, the real-world impact remains constrained by ongoing logistical challenges in the region, with the group scheduled to review market conditions again on August 2.

