ഡൽഹിയിലെ ലോധി കോളനിയിൽ 28-കാരിയായ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് വലിയ വിവാദമായിരിക്കുകയാണ്. പുഷ്പ് വിഹാർ സ്വദേശിയായ ആകൃതി സുതാറിനെയാണ് ദക്ഷിണ ഡൽഹിയിലെ പാലിക കുഞ്ചിലെ കെട്ടിടത്തിന് താഴെ മരിച്ച നിലയിൽ കണ്ടെത്തിയത് (Delhi Dowry Death). സംഭവത്തിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ സ്ത്രീധന പീഡനത്തിനും കൊലപാതകത്തിനും ആകൃതിയുടെ കുടുംബം പരാതി നൽകി. മരണം ആത്മഹത്യയാണെന്ന ഭർത്താവിന്റെ വാദം കുടുംബം പൂർണ്ണമായും തള്ളിക്കളഞ്ഞു.
ഏപ്രിൽ 24-നായിരുന്നു ആകൃതിയുടെയും അരസ്തു സിക്കയുടെയും വിവാഹം. എട്ടു വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. എന്നാൽ വിവാഹശേഷം ഭർത്താവിന്റെ കുടുംബം 20 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ആകൃതിയെ നിരന്തരം പീഡിപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നതായി സഹോദരൻ അമയ് സുതാരും അമ്മാവൻ മഞ്ജയ് സുതാരും ആരോപിക്കുന്നു. മരണത്തിന് രണ്ട് ദിവസം മുൻപ് ദമ്പതികൾ തമ്മിൽ വലിയ വഴക്കുണ്ടായിരുന്നു. മരണദിവസം വൈകുന്നേരം അമ്മയുമായി ഫോണിൽ സംസാരിച്ചപ്പോൾ താൻ വീട്ടിലേക്ക് മടങ്ങുകയാണെന്ന് ആകൃതി പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അരസ്തു വിളിച്ചത് ആകൃതിയെ കാണാനില്ലെന്ന് പറഞ്ഞാണ്.
ആകൃതിയുടെ മൃതദേഹം കണ്ടെത്തിയ കെട്ടിടം ആളൊഴിഞ്ഞ പ്രദേശത്താണ്. അവിടെ രക്തക്കറകൾ കാണാത്തതും കുടുംബത്തിന്റെ സംശയത്തിന് കാരണമായി. ജോലിയിൽ തിരികെ പ്രവേശിച്ചതിന്റെ സന്തോഷത്തിൽ സഹപ്രവർത്തകർക്കായി പാർട്ടി നടത്തിയ ആകൃതി ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ഉറപ്പിച്ചു പറയുന്നു. സംഭവത്തിൽ സെക്ഷൻ 196 ബി.എൻ.എസ്.എസ് പ്രകാരം കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് ഉദ്യോഗസ്ഥൻ അനന്ത് മിത്തൽ അറിയിച്ചു.
Summary: A 28-year-old newlywed, Aakriti Sutar, was found dead under suspicious circumstances in South Delhi’s Lodhi Colony, just two months after her marriage. Her family has rejected suggestions of suicide, alleging that she was murdered by her husband and in-laws due to ongoing dowry harassment and demands for ₹20 lakh. Police have initiated an inquest and are awaiting a postmortem report to determine the cause of death, while the family highlights the lack of evidence at the scene and Aakriti’s positive state of mind as indicators of foul play.

