കോഴിക്കോട്: കോഴിക്കോട് നടക്കാവിൽ പോലീസ് പരിശോധനയ്ക്കിടെ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട ലഹരിക്കേസ് പ്രതികൾ ഒടുവിൽ പിടിയിൽ (Kozhikode Drug Bust). ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് നന്മണ്ട സ്വദേശിയായ അനന്തു (24), പുതിയാപ്പ സ്വദേശിനിയായ കീർത്തന എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ അനന്തു മുൻപ് യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ എട്ടാം തീയതി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടക്കാവ് പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പോലീസിനെ കണ്ട പ്രതികൾ തങ്ങൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ വഴിയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഈ വാഹനത്തിൽ പോലീസ് നടത്തിയ തിരച്ചിലിൽ ആറ് ഗ്രാം എംഡിഎംഎ (MDMA) കണ്ടെടുത്തിരുന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി വരുന്നതിനിടയിലാണ് ഇരുവരും പിടിയിലാകുന്നത്.
കോഴിക്കോട് നഗരത്തിൽ വൻതോതിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. അനന്തുവിന് മയക്കുമരുന്ന് വിൽപ്പനയ്ക്കായി എല്ലാവിധ ഒത്താശകളും ചെയ്തു നൽകിയിരുന്നത് കീർത്തനയായിരുന്നു. നഗരത്തിലെ വിവിധ പ്രമുഖ ഹോട്ടലുകളിൽ വ്യാജ പേരിൽ മുറികളെടുത്ത്, യുവാക്കളെ അവിടെയെത്തിച്ചാണ് കീർത്തന ലഹരിവസ്തുക്കൾ കൈമാറിയിരുന്നത്. നടക്കാവിൽ നിന്ന് രക്ഷപ്പെട്ട ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപമുള്ള ഒരു രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ കഴിയുകയായിരുന്നു ഇരുവരും. പ്രതികളെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസും ഡാൻസാഫ് (DANSAF) സംഘവും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഒളിത്താവളത്തിൽ നിന്നും ഇവരെ പൊക്കിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും ലഹരി ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.
Story Summary:
Kozhikode Police arrested two drug trafficking accused, Ananthu and Keerthana, who had previously escaped during a vehicle inspection by abandoning their car. Ananthu is also an accused in a woman’s murder case, and both were captured from a hideout near the Kozhikode Medical College.

