തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ മരണത്തിന് പിന്നാലെ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും നിയമപോരാട്ടങ്ങളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ആദായനികുതി റെയ്ഡിനെതിരെ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി റോയ് രണ്ട് ദിവസത്തിനുള്ളിൽ പിൻവലിച്ചതായാണ് പുതിയ വിവരം.(Petition against Income Tax raid withdrawn within 2 days, More details emerge on CJ Roy’s death)
ഡിസംബർ 3-ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് സി.ജെ. റോയിയും എട്ട് അനുബന്ധ കമ്പനികളും കോടതിയെ സമീപിച്ചത്. കൊച്ചിയിലെ ഉദ്യോഗസ്ഥർക്ക് ബെംഗളൂരുവിൽ റെയ്ഡ് നടത്താൻ അധികാരമില്ലെന്നും പിടിച്ചെടുത്ത രേഖകൾ അനധികൃതമാണെന്നും ഹർജിയിൽ വാദിച്ചിരുന്നു.
ഡിസംബർ 16-ന് ഹർജി നൽകിയെങ്കിലും ഡിസംബർ 18-ന് തന്നെ ഇത് പിൻവലിക്കാൻ അപേക്ഷ നൽകി. വിശദമായ വാദങ്ങളിലേക്ക് കടക്കും മുൻപേ എന്തിനാണ് ഹർജി പിൻവലിച്ചതെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നു. മരിക്കുന്നതിന് മുൻപ് അദ്ദേഹം തയ്യാറാക്കി വെച്ചിരുന്ന 9 പേജുള്ള കത്ത് കുടുംബാംഗങ്ങൾക്ക് ലഭിച്ചു. സമ്മർദ്ദങ്ങളെക്കുറിച്ച് അദ്ദേഹം കത്തിൽ സൂചിപ്പിച്ചിട്ടുണ്ട് എന്നാണ് വിവരം.
തന്നെ വിശ്വസിച്ച നിക്ഷേപകരെ ഒരു കാരണവശാലും കൈവിടരുതെന്ന് അദ്ദേഹം കുടുംബത്തോട് അഭ്യർത്ഥിച്ചു. മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കായി ഭാര്യയ്ക്കും മകനും പ്രത്യേക നിർദ്ദേശങ്ങളും അദ്ദേഹം നൽകിയിട്ടുണ്ട്. അന്വേഷണം ഊർജ്ജിതമാക്കി എസ്.ഐ.ടി. സംഭവം നടന്ന ഓഫീസിൽ ഇന്നും അന്വേഷണസംഘം പരിശോധന നടത്തി. റെയ്ഡിനായി കൊച്ചിയിൽ നിന്നെത്തിയ ആദായനികുതി ഉദ്യോഗസ്ഥരോട് ബെംഗളൂരു വിട്ടുപോകരുതെന്ന് പോലീസ് രേഖാമൂലം നിർദ്ദേശം നൽകി.

