ദിസ്പുർ: അസമിൽ തുടരുന്ന ശക്തമായ മഴയെത്തുടർന്ന് ജോനായിലേക്കുള്ള റെയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. സിമെൻ ചാപോരിക്ക് സമീപം സിമെൻ നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് റെയിൽവേ പാലത്തിന്റെ തൂണുകൾ തകരുകയും പാലം നിലംപൊത്തുകയുമായിരുന്നു. ഇതിനുപുറമെ, ജോനായിലെ ചില്ലെ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു ഇരുമ്പ് പാലവും ഒലിച്ചുപോയി.(Railway bridge collapses in Assam due to heavy rainfall and flooding)
ശനിയാഴ്ച രാത്രി മുതൽ ആരംഭിച്ച കനത്ത മഴയിൽ ധേമാജി ജില്ലയിൽ 110 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. ഇതിനെത്തുടർന്നുണ്ടായ ശക്തമായ ഒഴുക്കും നദീതീരത്തെ മണ്ണൊലിപ്പുമാണ് റെയിൽവേ പാലത്തിന്റെ തകർച്ചയ്ക്ക് കാരണമായത്. സംഭവത്തിൽ ആർക്കും പരിക്കുകളോ ട്രെയിനുകൾക്ക് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
മുർകോങ്സെലെക്കിനും സിലാപഥറിനും ഇടയിലുള്ള ട്രെയിൻ ഗതാഗതം അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. ഈ റൂട്ടിലെ ട്രെയിനുകൾ സിലാപഥറിൽ നിന്ന് സർവീസ് ആരംഭിക്കുകയും അവിടെത്തന്നെ അവസാനിപ്പിക്കുകയും ചെയ്യും. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ഈ റൂട്ടുകളിൽ ബസ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ധേമാജി, സിലാപഥർ, മുർകോങ്സെലെക്ക് എന്നീ സ്റ്റേഷനുകളിൽ യാത്രക്കാർക്കായി ഹെൽപ്പ് ഡെസ്കുകൾ തുറന്നിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ജോനായിലെ കെമി, പുരാണ ജെലെം ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചില്ലെ നദിയിലെ ഇരുമ്പ് പാലം തകർന്നത് ഈ ഗ്രാമങ്ങളുമായുള്ള റോഡ് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളും റെയിൽവേ അധികൃതരും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
Story Summary
Heavy rainfall in Assam’s Dhemaji district has caused a railway bridge at Simen Chapori to collapse, disrupting rail connectivity between Archipathar and Simen Chapari. Additionally, an iron bridge over the Chille River in Jonai was washed away, severing road links between several villages, while authorities have suspended train operations and launched assistance helpdesks for affected passengers.

