ടെഹ്‌റാൻ: ഇറാൻ-അമേരിക്ക സംഘർഷം പുതിയ തലത്തിലേക്ക്. അമേരിക്ക ആക്രമണം നടത്തിയതിന് മറുപടിയായി കുവൈത്തിലെ അലി അൽ സലേം വ്യോമതാവളത്തിലും ബഹ്‌റൈനിലെ യുഎസ് ഫിഫ്ത് നേവൽ ഫ്ലീറ്റിലും ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ബാലസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തി. ഇതോടെ വെടിനിർത്തൽ കരാർ അട്ടിമറിക്കപ്പെട്ടു.(Iran attacks US bases in Kuwait and Bahrain after American strikes on Iranian targets)
കഴിഞ്ഞ ദിവസം ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായാണ് ഇറാൻ തിരിച്ചടിച്ചത്. ‘കിക്കു’ എന്ന എണ്ണ ടാങ്കറിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്നാരോപിച്ച് സിരിക്, ബന്ദർ-ഇ ലെങ്കെ, ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിലെ പത്ത് സൈനിക കേന്ദ്രങ്ങളിൽ യുഎസ് സെൻട്രൽ കമാൻഡ് ആക്രമണം നടത്തിയിരുന്നു. പനാമ പതാക വഹിച്ച കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ കപ്പലിന്റെ ബ്രിഡ്ജിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ജീവനക്കാർ സുരക്ഷിതരാണെന്ന് യു.കെ.എം.ടി.ഒ വ്യക്തമാക്കി.
അതേസമയം, ഇറാൻ നടത്തിയ ആക്രമണം പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് ബഹ്‌റൈനും കുവൈത്തും ശക്തമായി അപലപിച്ചു. മേഖലയിലെ സമാധാനം തകർക്കുന്ന നടപടിയാണ് ഇറാനിൽ നിന്നുണ്ടായതെന്ന് ഇരുരാജ്യങ്ങളും പ്രസ്താവനയിൽ വ്യക്തമാക്കി. സംഘർഷം ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഈ ആക്രമണം സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
Story Summary
Tensions in the Gulf have escalated sharply after Iran launched ballistic missile and drone strikes against US military bases in Kuwait and Bahrain, following US airstrikes on ten Iranian military targets near the Strait of Hormuz. The strikes, which occurred in retaliation for an alleged Iranian drone attack on an oil tanker, have effectively ended the fragile ceasefire and drawn strong condemnations from Kuwait and Bahrain regarding the violation of their sovereignty.

