കൊച്ചി: പ്രമുഖ നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസെടുക്കാൻ ആവശ്യമായ തെളിവുകളില്ലെന്ന് പോലീസ് (Ansiba Hassan Tini Tom controversy). ഇതുമായി ബന്ധപ്പെട്ട് കടവന്ത്ര എസ്.എച്ച്.ഓ (SHO) കൊച്ചി സെൻട്രൽ എസിപിക്ക് വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.
സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും തന്നെ ബോധപൂർവ്വം മതതീവ്രവാദിയാക്കി ചിത്രീകരിക്കാൻ ശ്രമം നടത്തുന്നുവെന്നും, തനിക്കെതിരെ അപകീർത്തികരമായ വ്യാജ കഥകൾ പ്രചരിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചാണ് അൻസിബ ടിനി ടോമിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നത്. സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ (AMMA) യിൽ ആദ്യം പരാതി നൽകിയെങ്കിലും സംഘടനയുടെ ഭാഗത്തുനിന്ന് കൃത്യമായ നടപടികൾ ഉണ്ടാകാത്തതിനെത്തുടർന്ന് അൻസിബ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് പരാതി സമർപ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടവന്ത്ര പോലീസ് അന്വേഷണം ആരംഭിച്ചത്. കേസിന്റെ ഭാഗമായി ടിനി ടോം, ‘അമ്മ’യുടെ മുൻ പ്രസിഡന്റ് ശ്വേതാ മേനോൻ, നടി നീനാ കുറുപ്പ് എന്നിവർ പോലീസിന് മുന്നിൽ ഹാജരായി മൊഴി നൽകിയിരുന്നു. മൊഴികൾ വിശദമായി പരിശോധിച്ച ശേഷമാണ് ടിനി ടോമിനെതിരെ നിലവിൽ കേസെടുക്കാനാകില്ലെന്ന് പോലീസ് വ്യക്തമാക്കിയത്.
അതേസമയം, ‘അമ്മ’ സംഘടനയുടെ മുൻ ഭാരവാഹികളായ നടി ശ്വേതാ മേനോൻ, മുൻ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ എന്നിവർക്കെതിരെ അൻസിബ നൽകിയ മറ്റൊരു പരാതിയിൽ പോലീസ് തുടർനടപടികളിലേക്ക് കടന്നു. അൻസിബ ഉന്നയിച്ച ആക്ഷേപങ്ങളിൽ ഇവരുടെ പങ്കിനെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. സിനിമാ മേഖലയിലെ താരങ്ങൾ തമ്മിലുള്ള ഈ പുതിയ നിയമപോരാട്ടം സിനിമാ ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
Story Summary:
Police reported that no case can be registered against actor Tini Tom on Ansiba Hassan’s defamation complaint, citing lack of evidence. However, Kochi police will proceed with the investigation against former AMMA officials Shwetha Menon and Lakshmipriya based on Ansiba’s secondary complaint.

