കൊച്ചി: പ്രമുഖ മെന്റലിസ്റ്റ് ആദി, ജനപ്രിയ ചലച്ചിത്ര സംവിധായകൻ ജിസ് ജോയ് എന്നിവർ പ്രതികളായ സാമ്പത്തിക തട്ടിപ്പ് കേസിൽ ഇരുവർക്കും കനത്ത തിരിച്ചടി (Mentalist Aathi Director Jis Joy controversy). ഇവർക്കെതിരെയുള്ള വഞ്ചനാക്കുറ്റമടക്കമുള്ള കേസ് നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് യാതൊരുവിധ ഒത്തുതീർപ്പിനുമില്ലെന്ന് പരാതിക്കാരൻ കോടതിയെ കർശനമായി അറിയിച്ചതോടെയാണ് പ്രതികളുടെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്.
‘ഇൻസോംനിയ’ (Insomnia) എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പരാതിക്കാരനിൽ നിന്നും 35 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് ഇവർക്കെതിരെയുള്ള കേസ്. എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. എന്നാൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ഇരുവരും രംഗത്തെത്തിയിരുന്നു.
ലാഭവിഹിതം വാഗ്ദാനം ചെയ്ത് രണ്ട് ഘട്ടമായി പണം വാങ്ങി
നിർദ്ദിഷ്ട പരിപാടിയുടെ പേര് പറഞ്ഞ് പരാതിക്കാരനിൽ നിന്നും രണ്ട് ഘട്ടങ്ങളായാണ് പ്രതികൾ പണം കൈപ്പറ്റിയതെന്ന് പോലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. പരിപാടിയിൽ പണം നിക്ഷേപിച്ചാൽ അതിന്റെ ആകെ ലാഭവിഹിതത്തിൽ നിന്നും മൂന്നിലൊന്ന് (33%) തുകയും, ഒപ്പം നിക്ഷേപിച്ച അസ്സൽ തുകയും കൃത്യമായ സമയ പരിധിക്കുള്ളിൽ തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതനുസരിച്ച് ആദ്യ ഗഡുവായി 23 ലക്ഷം രൂപയും, പിന്നീട് രണ്ടാം ഗഡുവായി 12 ലക്ഷം രൂപയും നൽകിയതായി പരാതിക്കാരൻ വ്യക്തമാക്കുന്നു.
കേസിൽ ഒന്നാം പ്രതിയാണ് മെന്റലിസ്റ്റ് ആദി. പരിപാടി കഴിഞ്ഞ് ദീർഘനാൾ പിന്നിട്ടിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതമോ അല്ലെങ്കിൽ നിക്ഷേപിച്ച തുകയോ തിരികെ ലഭിക്കാതെ വന്നതോടെയാണ് വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ട പരാതിക്കാരൻ പോലീസിനെ സമീപിച്ചത്. ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി ലഭിക്കാതിരുന്നതോടെ ഇരുവർക്കുമെതിരെ വിചാരണ നടപടികളുമായി മുന്നോട്ടുപോകാനാണ് എറണാകുളം സെൻട്രൽ പോലീസിന്റെ തീരുമാനം.
Story Summary: The Kerala High Court dismissed a petition filed by mentalist Aadi and director Jis Joy seeking to quash a ₹35 lakh financial fraud case against them. The court rejected the plea after the complainant refused a settlement regarding the ‘Insomnia’ show investment.

