കൊൽക്കത്ത: ഒരു രാജ്യത്തിന്റെ സാമ്പത്തികവും തന്ത്രപരവുമായ സ്വാധീനം നിർണ്ണയിക്കുന്നതിൽ ശക്തമായ നാവിക സേനയ്ക്ക് വലിയ പങ്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിലെ ശ്യാമ പ്രസാദ് മുഖർജി തുറമുഖത്ത് നടന്ന ചടങ്ങിൽ മൂന്ന് തദ്ദേശീയമായി നിർമ്മിച്ച നാവികസേനാ കപ്പലുകൾ കമ്മീഷൻ ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ മേഖലയിൽ വെറുമൊരു ഉപഭോക്താവായി മാത്രം തുടരാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും, ഇന്ത്യയുടെ സായുധ സേന ലോകത്തിന് വെറുമൊരു വിപണിയായി മാറാൻ പാടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.(PM Modi Commissions Three Naval Ships In Kolkata)
“നമ്മുടെ കഴിവുകളുടെ അംഗീകാരം നമ്മുടെ സ്വയംപര്യാപ്തതയിലാണ്, ലോകത്തിന് മുന്നിൽ ഒരു വിപണിയായി മാറുന്നതിലല്ല,” മോദി പറഞ്ഞു. വികസനവും സുരക്ഷയും സമൃദ്ധിയും കടലുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ശക്തമായ നാവിക കരുത്തില്ലാതെ ഒരു രാജ്യത്തിനും വൻശക്തിയായി മാറാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎൻഎസ് അഗ്രേ, ഐഎൻഎസ് ദുനഗിരി), ഐഎൻഎസ് സംശോധക് എന്നീ യുദ്ധക്കപ്പലുകളാണ് പ്രധാനമന്ത്രി നാവികസേനയ്ക്ക് സമർപ്പിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി 40-ലധികം യുദ്ധക്കപ്പലുകളും അന്തർവാഹിനികളും കമ്മീഷൻ ചെയ്തിട്ടുണ്ടെന്നും, 45 വലിയ നാവിക പ്ലാറ്റ്ഫോമുകളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് ആൻഡ് എഞ്ചിനീയേഴ്സ് ലിമിറ്റഡ് ആണ് കപ്പലുകൾ നിർമ്മിച്ചത്. 75 ശതമാനത്തിലധികം തദ്ദേശീയമായ ഘടകങ്ങൾ ഉപയോഗിച്ചാണ് ഈ കപ്പലുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. 200-ലധികം ചെറുകിട-ഇടത്തരം വ്യവസായങ്ങൾ ഇതിൽ പങ്കാളികളായി. ചടങ്ങിൽ പശ്ചിമ ബംഗാൾ ഗവർണർ ആർ.എൻ. രവി, മുഖ്യമന്ത്രി സുവേന്ദു അധികാരി, നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
Story Summary
Prime Minister Narendra Modi commissioned three indigenously built naval vessels—INS Agray, INS Dunagiri, and INS Sanshodhak—in Kolkata, emphasizing India’s push for self-reliance in defense. He stated that India aims to move beyond being a mere buyer in the defense sector, asserting that national security and economic influence are deeply tied to maritime strength.

