തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ പൊതുവിദ്യാഭ്യാസ മേഖലയെ പൂർണ്ണമായും അവഗണിച്ച കേന്ദ്ര സർക്കാർ നിലപാട് ദൗർഭാഗ്യകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി (V Sivankutty). ഉന്നത വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും പ്രാധാന്യം നൽകിയപ്പോൾ, അതിന്റെ അടിസ്ഥാനമായ സ്കൂൾ വിദ്യാഭ്യാസത്തെ കേന്ദ്രം പാടേ മറന്നുപോയെന്നും അദ്ദേഹം ആരോപിച്ചു.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം: ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനോ ഗുണനിലവാര വർദ്ധനവിനോ ബജറ്റിൽ ഊന്നൽ നൽകിയിട്ടില്ല. ലക്ഷക്കണക്കിന് സർക്കാർ സ്കൂളുകളുടെ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കാൻ പദ്ധതികളില്ല.
‘സമഗ്ര ശിക്ഷാ’ പദ്ധതികൾക്ക് നാമമാത്രമായ വർദ്ധനവ് മാത്രമാണ് നൽകിയിരിക്കുന്നത്. ഇതിൽ കേരളത്തിന് അർഹമായ വിഹിതം നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.സാധാരണക്കാരായ കുട്ടികളെ ബാധിക്കുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ വിഹിതം വർദ്ധിപ്പിക്കാത്തത് വലിയ വെല്ലുവിളിയാണ്.
ബിരുദതലം വരെ സാർവത്രിക വിദ്യാഭ്യാസം, കുട്ടികൾക്ക് ഇൻഷുറൻസ് തുടങ്ങിയ പദ്ധതികൾ പ്രഖ്യാപിച്ച കേരള ബജറ്റിനെ കേന്ദ്രം മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി പ്രത്യേക പാക്കേജുകൾ അനുവദിക്കണമെന്നും സാധാരണക്കാരായ വിദ്യാർത്ഥികളുടെ അവകാശങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന സമീപനം തിരുത്തണമെന്നും മന്ത്രി ശിവൻകുട്ടി ആവശ്യപ്പെട്ടു.

