സാന്താ ക്ലാര: ഫിഫയുടെ പുതിയ നിയമപ്രകാരം മൈതാനത്ത് വായ പൊത്തി സംസാരിച്ചതിന് പരഗ്വേ താരം മിഗ്വൽ അൽമിറോൺ പുറത്ത്. ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ തുർക്കിക്കെതിരായ മത്സരത്തിനിടെയാണ് അൽമിറോണിന് റെഡ് കാർഡ് ലഭിച്ചത്. കളിക്കിടെ എതിർ താരം മെർട്ട് മൾഡറുമായുള്ള തർക്കത്തിനിടെ വായ പൊത്തി സംസാരിച്ചതിനാണ് അൽമിറോണിനെ റഫറി പുറത്താക്കിയത്.(Miguel Almiron Becomes First Player Sent Off Under New FIFA Rules)
മൈതാനത്ത് തർക്കങ്ങൾക്കിടെ വായ പൊത്തി സംസാരിക്കുന്നത് തടയാൻ ഫിഫ ഏപ്രിൽ മാസമാണ് പുതിയ നിയമം കൊണ്ടുവന്നത്. വായ പൊത്തി സംസാരിക്കുന്നത് വംശീയാധിക്ഷേപം നടത്തുന്നതിനോ മറ്റ് അധിക്ഷേപങ്ങൾക്കോ വേണ്ടിയാണെന്ന് സംശയിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഫിഫ കർശന നടപടി സ്വീകരിക്കുന്നത്. “നിങ്ങൾ ഒളിക്കാൻ ഒന്നുമില്ലാത്ത ആളാണെങ്കിൽ സംസാരിക്കുമ്പോൾ വായ പൊത്തേണ്ട കാര്യമില്ല” എന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ നേരത്തെ വ്യക്തമാക്കിയിരുന്നു.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു അൽമിറോണിന്റെ പുറത്താകൽ. പരഗ്വേ 1-0ത്തിന് മുന്നിട്ടുനിൽക്കുമ്പോഴാണ് ഈ സംഭവം നടന്നത്. വാർ (VAR) പരിശോധനയ്ക്ക് ശേഷമാണ് റഫറി അൽമിറോണിന് റെഡ് കാർഡ് നൽകിയത്. വംശീയാധിക്ഷേപം ഉൾപ്പെടെയുള്ള പ്രവണതകൾ ഫുട്ബോളിൽ നിന്ന് തുടച്ചുനീക്കാനുള്ള ഫിഫയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു പുതിയ നിയമം നടപ്പിലാക്കിയിരിക്കുന്നത്. നേരത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ നടന്ന വിവാദങ്ങൾക്കൊടുവിലാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവരാൻ ഫിഫ നിർബന്ധിതമായത്.
Story Summary
Paraguay’s Miguel Almiron has become the first player to receive a red card under new FIFA rules for covering his mouth during an on-field confrontation. The regulation, implemented to combat racism and abusive language, mandates a dismissal if a player conceals their mouth while addressing an opponent, a move strongly supported by FIFA President Gianni Infantino.

