കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി ഷിഗെല്ല (Shigella cases Kerala) രോഗബാധ സ്ഥിരീകരിച്ചു. കൊല്ലം, മലപ്പുറം ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. കൊല്ലം നെടുങ്ങോലം സ്വദേശിനിയായ യുവതിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറത്ത് 29 വയസ്സുകാരനായ യുവാവിനാണ് രോഗബാധ കണ്ടെത്തിയത്. ഇരുവരും നിലവിൽ ആരോഗ്യവകുപ്പിന്റെ കർശന നിരീക്ഷണത്തിലാണ്.
പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 135 ആയി ഉയർന്നു. ഈ ജൂൺ മാസത്തിൽ മാത്രം 59 കേസുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് രോഗബാധ പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 18 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
നേരത്തെ തൃശൂർ ജില്ലയിലും രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ നാല് വയസ്സുള്ള പെൺകുട്ടിക്കും ഏഴ് വയസ്സുള്ള ആൺകുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം കാട്ടാക്കടയിലെ ഒരു ബേക്കറിയിൽ വിൽപ്പനയ്ക്കായി വെച്ചിരുന്ന പാനീയത്തിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഈ പാനീയത്തിന്റെ സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. രോഗം പടരുന്ന സാഹചര്യത്തിൽ മലിനമായ ജലത്തിലൂടെയും ആഹാരത്തിലൂടെയും പകരുന്ന ഈ ബാക്ടീരിയൽ രോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണമെന്നും ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകി.
Story Summary: Two more Shigella cases have been reported in Kerala, one each in Kollam and Malappuram, bringing the total number of infections this year to 135. With 59 cases confirmed this month alone across multiple districts, the health department has raised alerts, especially after Shigella bacteria was detected in a bakery drink in Thiruvananthapuram.

