തിരുവനന്തപുരം: സംസ്ഥാന തീരങ്ങളിൽ ട്രോളിംഗ് നിരോധനം നിലവിൽ വന്നു. മത്സ്യങ്ങളുടെ പ്രജനന കാലം കണക്കിലെടുത്ത് മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ നിരോധനം 52 ദിവസമാണ് നീണ്ടുനിൽക്കുക. ജൂലൈ 31-ന് അർദ്ധരാത്രിയോടെ നിരോധനം അവസാനിക്കും.(Kerala Trawling Ban Commences Until July 31)
ഈ കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾ കടലിൽ പോയി മീൻ പിടിക്കാൻ കർശനമായി വിലക്കുണ്ട്. പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങൾക്ക് നിരോധനം ബാധകമല്ല. ഇവർക്ക് തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ പരിധി വരെ മത്സ്യബന്ധനം നടത്താം. എന്നാൽ, രണ്ട് വള്ളങ്ങൾ ചേർന്ന് നടത്തുന്ന ‘പെയർ ട്രോളിംഗ്’ കർശനമായി നിരോധിച്ചിട്ടുണ്ട്.
നിരോധനം ലംഘിച്ച് ട്രോളറുകൾ കടലിലിറങ്ങുന്നത് തടയാൻ നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കൽ മേഖലകളിലെ മറൈൻ ഇന്ധന പമ്പുകൾ ജൂലൈ 28 വരെ അടച്ചിടും. ഹാർബറുകളിലെ ഡീസൽ ബങ്കുകളുടെ പ്രവർത്തനവും നിർത്തിവെച്ചു. നീണ്ടകര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശ്ശേരി, അഴീക്കൽ ഹാർബറുകൾ എന്നിവിടങ്ങളിൽ യന്ത്രമത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരവും നങ്കൂരമിടലും പൂർണ്ണമായി നിരോധിച്ചു. ഇൻബോർഡ് എഞ്ചിൻ ബോട്ടുകൾ ഒഴികെയുള്ള പരമ്പരാഗത ബോട്ടുകൾക്ക് നീണ്ടകര ഹാർബർ വഴി പ്രവർത്തനാനുമതി ഉണ്ടായിരിക്കും. അന്യസംസ്ഥാന ബോട്ടുകൾക്കും തീരത്ത് നിയന്ത്രണങ്ങളുണ്ട്. കോസ്റ്റ് ഗാർഡിന്റെയും മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെയും നേതൃത്വത്തിൽ തീരമേഖലയിൽ കർശന പരിശോധനകൾ ഉണ്ടാകും.
Story Summary
The annual 52-day trawling ban has commenced in Kerala, remaining in effect until July 31 to facilitate marine life breeding. While traditional fishing boats are permitted to operate within 12 nautical miles, all mechanized trawlers are prohibited from entering the sea, with stringent measures including fuel bunk closures and intensive surveillance by the Coast Guard.

