ബെൽഫാസ്റ്റ്: നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റിൽ യുവാവിന് നേരെയുണ്ടായ ക്രൂരമായ കത്തിക്കുത്ത് ആക്രമണത്തിന് പിന്നാലെ മേഖലയിൽ വംശീയ സംഘർഷം പടരുന്നു. തിങ്കളാഴ്ച നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പ്രതിഷേധം അക്രമാസക്തമായത്.(Belfast Stabbing Attack Triggers Racial Unrest and Protests)
ബെൽഫാസ്റ്റ് തെരുവിൽ വെച്ച് സുഡാൻ വംശജനായ യുവാവ് (30), 40 വയസ്സുകാരനായ ബ്രിട്ടീഷ് പൗരനെ ആക്രമിക്കുകയായിരുന്നു. കഴുത്തിനും കണ്ണിനും പുറത്തും ഗുരുതരമായി പരിക്കേറ്റ ബ്രിട്ടീഷ് പൗരൻ ചികിത്സയിലാണ്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, അക്രമിയെ ‘അഭയാർത്ഥി’ എന്ന് മുദ്രകുത്തി വംശീയ വിദ്വേഷം വളർത്തുന്ന തരത്തിൽ പ്രചരണങ്ങൾ നടന്നു. ഇതിനെത്തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ വീടുകൾക്കും വാഹനങ്ങൾക്കും തീയിട്ടു. സ്ഥിതിഗതികൾ വഷളായതോടെ പ്രദേശത്തെ ബസ് ഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു.
ആക്രമണം ഭീകരവാദവുമായി ബന്ധപ്പെട്ടതല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതി ഒറ്റയ്ക്കാണ് കൃത്യം നിർവഹിച്ചതെന്നും ഇതിൽ മറ്റാർക്കും പങ്കില്ലെന്നും അധികൃതർ വ്യക്തമാക്കി. 2023 സെപ്റ്റംബറിൽ അഞ്ച് വർഷത്തെ വിസയിലാണ് പ്രതി യുകെയിൽ എത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സുഡാനിൽ നിന്ന് പാരിസ്, ഡബ്ലിൻ വഴിയാണ് ഇയാൾ ബെൽഫാസ്റ്റിലെത്തിയത്. നേരത്തെ ക്രിമിനൽ പശ്ചാത്തലങ്ങളൊന്നും ഇല്ലാത്ത ഇയാളെ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
സംഘർഷം പടരുന്ന സാഹചര്യത്തിൽ രാഷ്ട്രീയ നേതാക്കളും പോലീസ് മേധാവിയും അടിയന്തര വാർത്താസമ്മേളനം നടത്തി ജനങ്ങളോട് സമാധാനം പാലിക്കാൻ അഭ്യർത്ഥിച്ചു. വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നും ജനവിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ള അക്രമങ്ങൾ ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി കീർ സ്റ്റാമർ സംഭവത്തെ ശക്തമായി അപലപിച്ചു. തെരുവിൽ ഇത്തരം ക്രൂരതകൾ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനിടെ, അനിയന്ത്രിതമായ കുടിയേറ്റം നിയന്ത്രിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി നേതാവ് ഗാവിൻ റോബിൻസൺ ആവശ്യപ്പെട്ടു.
Story Summary
Belfast is facing widespread racial tensions and violent protests following a brutal stabbing of a British man by a 30-year-old Sudanese national. While authorities have ruled out terrorism, the incident has triggered arson and unrest, prompting an urgent plea for peace from political leaders and the Prime Minister, even as debates over immigration policy intensify.

