ന്യൂഡൽഹി: ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാധികാരത്തെ പിന്തുണച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യ എപ്പോഴും പരമാധികാര രാഷ്ട്രമായാണ് പ്രവർത്തിക്കുന്നതെന്നും, ഇന്ത്യയ്ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ഉപരോധ ഭീഷണികൾ ഉയർന്നാൽ അത് ഉടനടി തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നടന്ന വാർഷിക സാമ്പത്തിക ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Putin Backs India’s Strategic Autonomy And PM Modis Leadership)
ഇന്ത്യ എപ്പോഴും സ്വന്തം ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് തീരുമാനങ്ങൾ എടുക്കുന്നത്. ഏറ്റവും പുതിയതും മികച്ചതുമായ സാങ്കേതികവിദ്യകളും ഉൽപ്പന്നങ്ങളും തിരഞ്ഞെടുക്കാൻ ഇന്ത്യയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. റഷ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം രാഷ്ട്രീയ സാഹചര്യങ്ങൾക്കപ്പുറമുള്ളതാണ്. ആർക്കും ഇന്ത്യയുമായുള്ള ഞങ്ങളുടെ സഹകരണത്തെ തടയാൻ കഴിയില്ല. ഇന്ത്യയെപ്പോലുള്ള പങ്കാളികളോട് റഷ്യ എന്നും വിശ്വസ്തത പുലർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള സമ്പദ്വ്യവസ്ഥയിൽ ജി7 (G7) രാജ്യങ്ങളെ ബ്രിക്സ് (BRICS) രാജ്യങ്ങൾ പിന്നിലാക്കിയതായി പുടിൻ ചൂണ്ടിക്കാട്ടി. ആഗോള ജിഡിപിയിൽ ബ്രിക്സ് രാജ്യങ്ങളുടെ പങ്ക് 40 ശതമാനമായി ഉയർന്നപ്പോൾ ജി7 രാജ്യങ്ങളുടേത് 29 ശതമാനത്തിൽ താഴെ മാത്രമാണ്. ഈ അന്തരം വരും വർഷങ്ങളിൽ കൂടുതൽ വർധിക്കുമെന്നും അദ്ദേഹം പ്രവചിച്ചു. ആഗോള ഡിജിറ്റൽ രംഗത്ത് ഇന്ത്യയുടെ പ്രാധാന്യത്തെയും അദ്ദേഹം പ്രശംസിച്ചു. ഐടി മേഖലയിലെ ഇന്ത്യയുടെ വമ്പിച്ച മുന്നേറ്റം ആഗോള സോഫ്റ്റ്വെയർ വിപണിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നതെന്നും, ഇന്ത്യ തന്റെ പ്രധാന പങ്കാളികളിൽ ഒരാളാണെന്നും പുടിൻ കൂട്ടിച്ചേർത്തു.
Story Summary
Russian President Vladimir Putin has strongly backed India’s strategic autonomy and Prime Minister Narendra Modi’s leadership, warning that any Western sanctions threats against New Delhi would immediately “boomerang.” Speaking at the St. Petersburg International Economic Forum, Putin reaffirmed that Moscow’s bilateral cooperation with India remains unaffected by political pressures. He also highlighted that BRICS has significantly outpaced the G7 in economic growth and recognized India as a pivotal global leader in the IT and software sectors.

