വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധകാലത്ത്, ഇറാനെ ലക്ഷ്യമിട്ടുള്ള ഓപ്പറേഷനുകൾക്കായി അസർബൈജാനിലും മധ്യപൂർവേഷ്യയുടെ വിവിധ ഭാഗങ്ങളിലും ഇസ്രായേൽ രഹസ്യ സൈനിക കേന്ദ്രങ്ങൾ പ്രവർത്തിപ്പിച്ചിരുന്നതായി റിപ്പോർട്ട്. ഇറാനുമായുള്ള അതിർത്തി പങ്കിടുന്ന ദക്ഷിണ അസർബൈജാനിലെ നിരവധി കേന്ദ്രങ്ങളിൽ ഇസ്രായേലിന്റെ എലൈറ്റ് മിലിട്ടറി, ഇന്റലിജൻസ് യൂണിറ്റുകൾ വിന്യസിക്കപ്പെട്ടിരുന്നു. ഇറാനിയൻ നഗരമായ തബ്രിസിനോട് ചേർന്ന് വെറും 60 മൈൽ ദൂരത്തിൽ വരെ ഇസ്രായേലി സൈനിക സാന്നിധ്യമുണ്ടായിരുന്നു.(Israel Iran War, Israel Operated Secret Military Bases in Azerbaijan and Middle East )
ഇസ്രായേലിന്റെ സ്‌പെഷ്യൽ കമാൻഡോ യൂണിറ്റുകൾ, ഹെലിബോൺ കോംബാറ്റ് ആൻഡ് റെസ്ക്യൂ ഫോഴ്സ്, മൊസാദ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് അസർബൈജാനിൽ പ്രവർത്തിച്ചിരുന്നത്. ഇന്റലിജൻസ് വിവരങ്ങൾ ശേഖരിക്കുന്നതിനും ഡ്രോൺ ഓപ്പറേഷനുകൾക്കുമായി ഈ താവളങ്ങൾ ഇസ്രായേലിനെ സഹായിച്ചു. അസർബൈജാൻ കൂടാതെ ഇറാഖ്, യു.എ.ഇ, സോമാലിലാന്റ് എന്നിവിടങ്ങളിലും ഇസ്രായേൽ ഇത്തരം രഹസ്യ സൈനിക കേന്ദ്രങ്ങൾ നിലനിർത്തിയിരുന്നു.
ദീർഘദൂര വിമാനങ്ങൾക്ക് തങ്ങാനും ഇന്ധനം നിറയ്ക്കാനും സോമാലിലാന്റ് ഇസ്രായേലിന് സഹായകരമായി. കഴിഞ്ഞ ഡിസംബറിൽ സോമാലിലാന്റിനെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമാണ് ഇസ്രായേൽ. യുദ്ധകാലത്ത് ഇറാഖിൽ രണ്ട് രഹസ്യ കേന്ദ്രങ്ങൾ ഇസ്രായേൽ പ്രവർത്തിപ്പിച്ചിരുന്നു. ലോജിസ്റ്റിക്സ് പിന്തുണയ്ക്കും അത്യാവശ്യഘട്ടങ്ങളിൽ റെസ്ക്യൂ ഓപ്പറേഷനുകൾക്കുമായിരുന്നു ഇവ ഉപയോഗിച്ചിരുന്നത്.
യുദ്ധസമയത്ത് അയൺ ഡോം പ്രതിരോധ സംവിധാനവും അത് പ്രവർത്തിപ്പിക്കാനുള്ള സൈനികരെയും ഇസ്രായേൽ യു.എ.ഇയിൽ രഹസ്യമായി വിന്യസിച്ചിരുന്നു. മൂന്നാം രാജ്യങ്ങൾക്കെതിരായ ഓപ്പറേഷനുകൾക്കായി തങ്ങളുടെ മണ്ണ് ഉപയോഗിക്കുന്നുവെന്ന ആരോപണം അസർബൈജാൻ നിഷേധിച്ചു. ഇറാൻ അണുബോംബ് നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ ഉൽപ്പാദിപ്പിക്കാനുള്ള പുതിയ കേന്ദ്രം കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേലിന്റെ ഈ രഹസ്യനീക്കങ്ങൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. ഇസ്രായേലും അസർബൈജാനും തമ്മിലുള്ള ശക്തമായ വാണിജ്യ-പ്രതിരോധ സഹകരണം ഇതിനകം തന്നെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്.
Story Summary
Israel covertly deployed elite military and intelligence units to Azerbaijan, Iraq, the UAE, and Somaliland during its war with Iran to conduct intelligence gathering, drone operations, and logistical support. These secret forward positions significantly extended the reach of Israeli strikes deep into Iranian territory, highlighting the strategic role of neighboring countries in the conflict.

