കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു (Kuwait airport attack). മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ് റഹ്മാൻ (55) ആണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 63 ആയി ഉയർന്നതായാണ് ഒടുവിലത്തെ വിവരങ്ങൾ വ്യക്തമാക്കുന്നത്. യുഎസ് നടത്തിയ സൈനിക നീക്കങ്ങൾക്കുള്ള പ്രതികാരമായാണ് ഇറാൻ കുവൈത്തിനും ബഹ്റൈനും നേരെ ഒരേസമയം ആക്രമണം അഴിച്ചുവിട്ടത്. വിമാനത്താവളത്തിന് പുറമെ കുവൈത്തിലെ വിവിധ നയതന്ത്ര കാര്യാലയങ്ങൾക്ക് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തെത്തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെച്ചു. വ്യോമപാത സുരക്ഷിതമല്ലാത്തതിനാൽ കുവൈത്തിലേക്കുള്ള വിവിധ വിമാന സർവീസുകൾ മറ്റ് സുരക്ഷിത താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുകയാണ്. കോഴിക്കോട്ട് നിന്നും കുവൈത്തിലേക്ക് പുറപ്പെട്ടിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (IX 393) യാത്രയ്ക്കിടെ പകുതിവഴിയിൽ വെച്ച് അടിയന്തരമായി കോഴിക്കോട്ടേക്ക് തന്നെ തിരിച്ചുവിട്ടു. മിഡിൽ ഈസ്റ്റിൽ സംഘർഷം ആരംഭിച്ച ശേഷം കോഴിക്കോട്ട് നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട ആദ്യ വിമാനമായിരുന്നു ഇത്.
നിലവിലെ അതീവ ഗുരുതരമായ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്ന് കുവൈത്ത് എയർവേയ്സ് അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയും പരിക്കേറ്റവരുടെ ആരോഗ്യനിലയും അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
Story Summary: An Indian national from Madhya Pradesh was killed and 63 others were injured in an Iranian missile and drone attack on Kuwait International Airport. Following the retaliatory strike by Iran, all flight operations at the airport have been suspended, forcing flights including an Air India Express from Kozhikode to turn back.

