പരിക്കുകൾ തുടർച്ചയായി വേട്ടയാടുന്നുണ്ടെങ്കിലും ആരാധകരുടെ പ്രിയപ്പെട്ട സുൽത്താൻ നെയ്മർ ജൂനിയർ ബ്രസീലിന്റെ ലോകകപ്പ് ടീമിലേക്ക് തിരിച്ചെത്തുന്നു (Neymar Jr Brazil Squad FIFA). ലൂയിസ് ഹെന്റിക്, മാത്യൂസ് കുന്യ എന്നിവർക്ക് പിന്നാലെ മുഖ്യപരിശീലകൻ കാർലോ ആൻസലോട്ടി നെയ്മറിന്റെ പേര് പ്രഖ്യാപിച്ചപ്പോൾ ആവേശത്തോടെയാണ് ഫുട്ബോൾ ലോകം അത് സ്വീകരിച്ചത്. അമേരിക്കയിൽ നടക്കാനിരിക്കുന്ന വിശ്വമേളയിലേക്ക് നെയ്മറെക്കൂടി ഉൾപ്പെടുത്തി ശക്തമായ നിരയെയാണ് ആൻസലോട്ടി സജ്ജമാക്കിയിരിക്കുന്നത്. വിനീഷ്യസ് ജൂനിയർ, റാഫീന്യ, ബ്രൂണോ ഗുയിമാറസ്, കാസമിറോ തുടങ്ങിയ വൻതാരനിരയുള്ള ബ്രസീൽ ടീമിലേക്ക് നെയ്മർ കൂടി എത്തുന്നതോടെ ഇക്കുറി കനകക്കിരീടത്തിൽ കുറഞ്ഞതൊന്നും കാനറികൾ ലക്ഷ്യമിടുന്നില്ല. കുമ്മായവരയ്ക്ക് പുറത്തുനിന്ന് കളി തിരിക്കാൻ മിടുക്കനായ ആൻസലോട്ടിയുടെ തന്ത്രങ്ങളിലാണ് ഇനി ആരാധകരുടെ പ്രതീക്ഷകൾ മുഴുവൻ.
ലോകകപ്പ് ചരിത്രത്തിൽ ഇന്നുവരെ എല്ലാ ടൂർണമെന്റുകളിലും പങ്കെടുത്ത ഒരേയൊരു രാജ്യമായ ബ്രസീലിന് 2002-ന് ശേഷം ഇതുവരെ കിരീടത്തിൽ മുത്തമിടാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 24 വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിടാൻ നെയ്മർക്കും ഈ ലോകകപ്പ് അത്യന്തം നിർണായകമാണ്. അന്താരാഷ്ട്ര കരിയറിൽ കോൺഫെഡറേഷൻ കപ്പും ഒളിമ്പിക് സ്വർണ്ണവും മാത്രമുള്ള നെയ്മർ, ഒരു ലോകകപ്പ് കിരീടത്തോടെ കരിയർ പൂർത്തിയാക്കാനാകും ആഗ്രഹിക്കുന്നത്. തോൽവിയിൽ കലാശിച്ചെങ്കിലും 2021-ലെ കോപ്പ അമേരിക്ക ഫൈനലിൽ മെസ്സിയുടെ അർജന്റീനപ്പടയെ ഒന്നടങ്കം വിറപ്പിച്ച നെയ്മറുടെ ആ അവസാന 25 മിനിറ്റിലെ പോരാട്ടവീര്യം ഫുട്ബോൾ പ്രേമികൾക്ക് ഇപ്പോഴും മറക്കാനാകാത്ത ഓർമ്മയാണ്. ആ പഴയ കരുത്ത് ഇപ്പോഴും ചോർന്നുപോയിട്ടില്ലെന്ന് തെളിയിക്കാനാണ് സൂപ്പർ താരം വീണ്ടും ബൂട്ട് കെട്ടുന്നത്.
ആക്രമണനിര തന്നെയാണ് ഇക്കുറിയും ബ്രസീലിന്റെ പ്രധാന കരുത്ത്. വിനീഷ്യസും റാഫീന്യയും വിങ്ങുകളിൽ വേഗത കൂട്ടുമ്പോൾ സ്‌ട്രൈക്കർമാരായി മാത്യുസ് കുന്യ, ഇഗോർ തിയാഗോ, എൻഡ്രിക് എന്നിവരും മാർട്ടിനെല്ലി അടക്കമുള്ള യുവനിരയും ആൻസലോട്ടിയുടെ തന്ത്രങ്ങൾക്ക് മൂർച്ച കൂട്ടും. മധ്യനിരയിൽ കളിമെനയാൻ കാസമിറോയും ബ്രൂണോയുമുണ്ടാകും. ഗബ്രിയേൽ മഗാല്യൂസും മാർക്കിന്യോസും നയിക്കുന്ന പ്രതിരോധക്കോട്ടയും ആലിസൺ, എഡേഴ്‌സൺ എന്നിവരടങ്ങുന്ന ഗോൾകീപ്പിങ് നിരയും ടീമിന് പൂർണ്ണ ആത്മവിശ്വാസം നൽകുന്നുണ്ട്. ലോകകപ്പിൽ ഗ്രൂപ്പ് സിയിലാണ് ബ്രസീൽ മത്സരിക്കുന്നത്. മൊറോക്കോ, ഹെയ്തി, സ്‌കോട്ട്‌ലൻഡ് എന്നിവരടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് ചാമ്പ്യന്മാരായി തന്നെ നോക്കൗട്ടിലേക്ക് യോഗ്യത നേടാനുറച്ചാകും ആൻസലോട്ടിയും സംഘവും അമേരിക്കയിലേക്ക് വണ്ടി കയറുന്നത്.
Summary: Coach Carlo Ancelotti has officially included Neymar Jr. in Brazil’s squad for the upcoming FIFA World Cup in the United States despite his recurring injury concerns. The legendary forward will join a star-studded lineup featuring Vinicius Jr., Raphinha, and Casemiro as Brazil aims to end their 24-year World Cup title drought. Placed in Group C along with Morocco, Haiti, and Scotland, the Selecao are heavily favored to progress comfortably under Ancelotti’s tactical guidance.

