സിംഗപ്പൂർ: യു.എസ് – ഇറാൻ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, മൂന്ന് മാസത്തോളമായി ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടന്ന ഇന്ധനക്കപ്പലുകൾ ലക്ഷ്യസ്ഥാനങ്ങളിലേക്ക് നീങ്ങിത്തുടങ്ങി (Vessels Exit Strait of Hormuz). ഖത്തറിലെ റാസ് ലഫാൻ തുറമുഖത്തുനിന്നും എൽ.എൻ.ജി ദ്രവീകൃത പ്രകൃതിവാതകം കയറ്റിയ ‘ഫുവൈരിത്’, ‘അൽ റയ്യാൻ’ എന്നീ രണ്ട് കൂറ്റൻ ടാങ്കറുകൾ തിങ്കളാഴ്ച ഹോർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ടു. ഇതിൽ ബഹാമാസ് പതാകയേന്തിയ ഫുവൈരിത് ചൊവ്വാഴ്ചയോടെ പാകിസ്താനിലും, അൽ റയ്യാൻ ജൂൺ 27-ഓടെ ചൈനയിലും ചരക്കിറക്കുമെന്നാണ് കപ്പൽ ഗതാഗത വിവരങ്ങൾ കൈകാര്യം ചെയ്യുന്ന എൽ.എസ്.ഇ.ജി, കെപ്ലർ ഡാറ്റകൾ വ്യക്തമാക്കുന്നത്. ഫെബ്രുവരി 28-ന് ആരംഭിച്ച യു.എസ്-ഇസ്രായേൽ തർക്കങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളാണ് സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇപ്പോൾ ഭാഗികമായി അയയുന്നത്.
ഇതിനുപുറമേ, ഇറാഖിലെ ബസ്രയിൽ നിന്നുള്ള 20 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി ചൈനയിലെ നിങ്ബോ തുറമുഖത്തേക്ക് പുറപ്പെട്ട സിംഗപ്പൂർ പതാകയേന്തിയ ‘ഈഗിൾ വെറോണ’ എന്ന സൂപ്പർടാങ്കറും ശനിയാഴ്ച കടലിടുക്ക് കടന്നു. ചൈനയിലെ പ്രമുഖ എണ്ണക്കമ്പനിയായ സിനോപെക്കിന്റെ ട്രേഡിങ് വിഭാഗം വാടകയ്‌ക്കെടുത്ത ഈ കപ്പൽ ഫെബ്രുവരി അവസാനം മുതൽ ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. മലേഷ്യയുടെ പ്രത്യേക നയതന്ത്ര ഇടപെടലിനെത്തുടർന്ന് ഇറാൻ അനുമതി നൽകിയ ഏഴ് കപ്പലുകളിൽ ഒന്നാണിത്. നിലവിൽ പ്രത്യേക യാത്രാ ഇടനാഴിയിലൂടെ ഏതാനും കപ്പലുകൾക്ക് മാത്രമാണ് ഇറാൻ യാത്രാനുമതി നൽകിയിട്ടുള്ളത്. യുദ്ധത്തിന് മുൻപ് പ്രതിദിനം 140 ഓളം കപ്പലുകൾ കടന്നുപോയിരുന്ന ഈ തന്ത്രപ്രധാന പാതയിൽ ഇപ്പോഴും നൂറുകണക്കിന് കപ്പലുകളിലായി ഇരുപതിനായിരത്തോളം ജീവനക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Summary: Two LNG tankers and a crude oil supertanker have successfully exited the Strait of Hormuz heading towards Pakistan and China after being stranded for nearly three months. The vessels, including the LNG tankers Fuwairit and Al Rayyan, were allowed to transit via a specific route permitted by Iran amid ongoing peace talks with the US. This shipping resumption offers temporary relief to the energy market, though hundreds of ships still remain stranded in the Gulf region.

