ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) യുടെ ഫോളോവേഴ്‌സിൽ ഭൂരിഭാഗവും പാകിസ്ഥാനിൽ നിന്നുള്ളവരാണെന്ന ബിജെപി നേതാക്കളുടെ ആരോപണങ്ങൾക്ക് മറുപടിയുമായി പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്ത്. സിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതിന് തൊട്ടുമുൻപുള്ള സ്ഥിതിവിവരക്കണക്കുകൾ അടങ്ങിയ ഒരു സ്ക്രീൻ റെക്കോർഡിംഗ് പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ബിജെപിക്ക് മറുപടി നൽകിയത്.(CJP Founder Abhijeet Dipke Counter Attack Kiren Rijiju Pakistan Follower Controversy)
സിജെപിയുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിൽ 94 ശതമാനത്തിലധികം പേരും ഇന്ത്യയിൽ നിന്നുള്ളവരാണെന്ന് ഈ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഏപ്രിൽ 22 മുതൽ മേയ് 21 വരെയുള്ള കണക്കുകൾ പ്രകാരം അക്കൗണ്ടിന് 160 കോടിയിലധികം വ്യൂസും 1.2 കോടിയിലധികം പുതിയ ഫോളോവേഴ്‌സും ലഭിച്ചിട്ടുണ്ട്. ഇതിൽ 94.1% പേർ ഇന്ത്യയിൽ നിന്നും, 1% അമേരിക്കയിൽ നിന്നും, 0.7% യുകെയിൽ നിന്നും, 0.6% വീതം കാനഡ, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നുമാണെന്ന് ഈ ഡാറ്റ വ്യക്തമാക്കുന്നു.
ഞങ്ങളുടെ ഫോളോവേഴ്‌സിൽ 94 ശതമാനത്തിലധികം പേരും ഇന്ത്യക്കാരാണ്. അങ്ങനെയെങ്കിൽ കേന്ദ്രമന്ത്രി കിരൺ റിജിജു എന്തിനാണ് ഇന്ത്യൻ യുവാക്കളെ ‘പാകിസ്ഥാനികൾ’ എന്ന് മുദ്രകുത്തുന്നത്?, സ്ക്രീൻ റെക്കോർഡിംഗ് പങ്കുവെച്ചുകൊണ്ട് അഭിജീത് ദിപ്കെ എക്സിൽ കുറിച്ചു. നേരത്തെ കേന്ദ്രമന്ത്രി കിരൺ റിജിജു സിജെപിയുടെ പേരെടുത്ത് പറയാതെ, പാകിസ്ഥാനിൽ നിന്നും ‘ജോർജ്ജ് സോറോസ് ഗാംഗിൽ’ നിന്നും സോഷ്യൽ മീഡിയ ഫോളോവേഴ്‌സിനെ തേടുന്നവരെ കണ്ട് പാവം തോന്നുന്നു എന്ന് എക്സിൽ കുറിച്ചിരുന്നു. ഇന്ത്യയിൽ ആവശ്യത്തിന് ജനസംഖ്യയും ഊർജ്ജസ്വലരായ യുവാക്കളുമുണ്ട്, അതിനാൽ ഇന്ത്യ വിരുദ്ധ സംഘങ്ങളിൽ നിന്ന് ആരും അംഗീകാരം തേടേണ്ടതില്ലെന്നും റിജിജു കൂട്ടിച്ചേർത്തു.
മറ്റൊരു കേന്ദ്രമന്ത്രിയായ സുകാന്ത മജൂംദാറും സിജെപിക്കെതിരെ രംഗത്തുവന്നിരുന്നു. ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ ഫോളോവേഴ്‌സിൽ 49 ശതമാനവും പാകിസ്ഥാനിൽ നിന്നുള്ളവരാണെന്നും ഇന്ത്യയിൽ നിന്ന് 9 ശതമാനം ആളുകൾ മാത്രമേ അവരെ ഫോളോ ചെയ്യുന്നുള്ളൂ എന്നുമായിരുന്നു പിടിഐ റിപ്പോർട്ട് പ്രകാരം സുകാന്ത മജൂംദാർ ശനിയാഴ്ച ആരോപിച്ചത്. ഇതിനുള്ള കൃത്യമായ മറുപടിയാണ് സിജെപി സ്ഥാപകൻ ഇപ്പോൾ ഡാറ്റ സഹിതം പുറത്തുവിട്ടിരിക്കുന്നത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തെ ചില പ്രതിഷേധക്കാരായ യുവാക്കളെ ‘പാറ്റകൾ’ എന്ന് വിശേഷിപ്പിച്ചതിനെ തുടർന്നാണ് അതിന് പരിഹാസ രൂപേണ ഓൺലൈനിൽ ‘കോക്രോച്ച് ജനതാ പാർട്ടി’ രൂപീകരിക്കുന്നത്. യുവാക്കൾ ഈ പേര് അഭിമാനത്തോടെ ഏറ്റെടുത്തതോടെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ബിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിനേക്കാൾ കൂടുതൽ ഫോളോവേഴ്‌സിനെ സിജെപി സ്വന്തമാക്കി. തുടർന്ന് സിജെപിയുടെ വെബ്‌സൈറ്റും എക്സ്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും ഇന്ത്യയിൽ ബ്ലോക്ക് ചെയ്യപ്പെടുകയോ ഹാക്ക് ചെയ്യപ്പെടുകയോ ഉണ്ടായി. ഇതിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്ര, കീർത്തി ആസാദ് എന്നിവരും മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയനും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ശക്തമായി രംഗത്തുവന്നിരുന്നു.
Story Summary
CJP founder Abhijeet Dipke shared Instagram metrics showing over 94% of his satirical outfit’s audience is from India, countering BJP claims that the account gained followers from Pakistan. The controversy intensified after union ministers Kiren Rijiju and Sukanta Majumdar took digs at the party, which has received strong support from Indian Opposition leaders.

