ബീജിംഗ്: വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലുള്ള ലിയുഷെൻയു കൽക്കരി ഖനിയിലുണ്ടായ വിഷവാതക ചോർച്ചയിൽ എൺപതിലധികം തൊഴിലാളികൾ ദാരുണമായി മരണപ്പെട്ടു (China coal mine accident). ഖനിക്കുള്ളിൽ കാർബൺ മോണോക്സൈഡ് വാതകം അനിയന്ത്രിതമായി ചോർന്നതാണ് ദുരന്തത്തിന് കാരണമായത്. ചൈനീസ് സമയം രാവിലെ 7.30-ഓടെയായിരുന്നു അപകടം. അപകടസമയത്ത് ഏകദേശം 247 ഓളം തൊഴിലാളികൾ ഖനിക്കുള്ളിൽ ജോലിയിലുണ്ടായിരുന്നു. ചൈനയിലെ ഏറ്റവും ദരിദ്ര ജനവിഭാഗങ്ങൾ അധിവസിക്കുന്ന പ്രവിശ്യകളിലൊന്നാണ് അപകടം നടന്ന ഷാൻസി.
അപകടവിവരമറിഞ്ഞ് കുതിച്ചെത്തിയ ദുരന്തനിവാരണ സേനകൾ നടത്തിയ ശക്തമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ 201 പേരെ ഖനിയിൽ നിന്ന് പുറത്തെത്തിച്ചു. എന്നാൽ പുറത്തെത്തിക്കുമ്പോഴേക്കും വലിയൊരു വിഭാഗം തൊഴിലാളികൾ മരണപ്പെട്ടിരുന്നു. ഖനിക്കുള്ളിൽ കാർബൺ മോണോക്സൈഡിന്റെ അളവ് അത്യന്തം അപകടകരമായ നിലയിലായിരുന്നതിനാൽ രക്ഷപെടുത്തിയവരിൽ പലരുടെയും ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
സംഭവത്തെ തുടർന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അടിയന്തര ഇടപെടൽ നടത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിലോ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ചികിത്സയിലോ യാതൊരുവിധ വീഴ്ചയും വരുത്തരുതെന്ന് അദ്ദേഹം പ്രാദേശിക ഭരണകൂടത്തിന് കർശന നിർദ്ദേശം നൽകി. ദുരന്തത്തെക്കുറിച്ച് എത്രയും വേഗം സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനും പ്രസിഡന്റ് ഉത്തരവിട്ടു.
Story Summary: More than 80 workers were killed following a toxic carbon monoxide gas leak at the Liuzhenyu coal mine in northern China’s Shanxi province. Around 247 miners were inside at the time of the incident, and President Xi Jinping has ordered a strict investigation into the tragedy.

