Description
Digital Voice of Kerala
Monday, May 18, 2026

Digital Voice of Kerala
HomeNational'ആരോപണങ്ങൾ നുണ, കുട്ടികളെ ഓർത്തെങ്കിലും കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു'; ജയം രവിക്ക്...

‘ആരോപണങ്ങൾ നുണ, കുട്ടികളെ ഓർത്തെങ്കിലും കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു’; ജയം രവിക്ക് മറുപടിയുമായി ഭാര്യാമാതാവ് സുജാത വിജയകുമാർ | Jayam Ravi press meet issue

🎙️ Latest Podcast

ചെന്നൈ: തെന്നിന്ത്യൻ താരം ജയം രവി (രവി മോഹൻ) തന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനവും മുൻഭാര്യ ആർത്തിക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളും തമിഴ്-മലയാള സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു (Jayam Ravi press meet issue). താൻ മരിക്കുന്നത് കാണാനാണ് അവർ ആഗ്രഹിക്കുന്നത് എന്ന് വരെ ജയം രവി വൈകാരികമായി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയും വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജയം രവിയുടെ ഭാര്യാമാതാവും പ്രമുഖ തമിഴ് നിർമ്മാതാവുമായ സുജാത വിജയകുമാർ. ജയം രവി ഉന്നയിച്ച കാര്യങ്ങളെല്ലാം തീകച്ചും വ്യാജമാണെന്ന് സുജാത മാധ്യമങ്ങളോട് വ്യക്തമാക്കി.

സുജാത വിജയകുമാറിന്റെ വാക്കുകൾ:
“കഴിഞ്ഞ ഒരു വർഷമായി കോടതിയുടെ പരിഗണനയിലിരിക്കുന്ന അതീവ രഹസ്യമായ ഒരു കുടുംബവിഷയമാണ് ജയം രവി ഇപ്പോൾ പരസ്യമാക്കിയിരിക്കുന്നത്. ഇതിന് മുൻപും ഞങ്ങൾക്കെതിരെ പലവിധത്തിലുള്ള വ്യാജ ആരോപണങ്ങൾ ഉയർന്നിരുന്നു. കേസ് കോടതിയിൽ നടക്കുന്നതുകൊണ്ട് മാത്രമാണ് മാന്യത മുൻനിർത്തി ഞങ്ങൾ ഇതുവരെ അതിനൊന്നും മറുപടി പറയാതിരുന്നത്. അദ്ദേഹം എന്ത് സമ്മർദ്ദത്തിന്റെ പുറത്താണ് ഇത്രയും വൈകാരികമായി സംസാരിച്ചതെന്ന് എനിക്കറിയില്ല. ഇവിടെയിരുന്ന് കരയാനോ വൈകാരിക പ്രകടനം നടത്താനോ ഞാൻ ഉദ്ദേശിക്കുന്നില്ല, കാരണം ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. നിയമോപദേശം തേടിയ ശേഷം എല്ലാ ആരോപണങ്ങൾക്കും കൃത്യമായ മറുപടി നൽകും.

ഒരു കാര്യം ഞാൻ ഓർമ്മിപ്പിക്കാം, എന്റെ പേരക്കുട്ടി (ജയം രവിയുടെ മകൻ) ഇന്ന് പത്താം ക്ലാസ് പരീക്ഷ എഴുതുകയായിരുന്നു. അച്ഛൻ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് അമ്മയ്ക്കും കുടുംബത്തിനും എതിരെ സംസാരിക്കുമ്പോൾ ആ കുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് അദ്ദേഹം ആലോചിച്ചോ? പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന ആ കുട്ടി എത്രത്തോളം മനോവിഷമം അനുഭവിക്കുമെന്ന് ചിന്തിക്കണമായിരുന്നു. കുട്ടികൾ കാണാൻ പാടില്ലാത്തതും കേൾക്കാൻ പാടില്ലാത്തതുമാണ് ഇപ്പോൾ പൊതുമധ്യത്തിൽ വന്നിരിക്കുന്നത്. അവരെ ഇനിയും മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടാതിരിക്കാനുള്ള ഉത്തരവാദിത്തം കുടുംബമെന്ന നിലയിൽ ഞങ്ങൾക്കുണ്ട്.

കുട്ടികളെ കാണാൻ അനുവദിക്കുന്നില്ല എന്ന ജയം രവിയുടെ വാദം പച്ചക്കള്ളമാണ്. നിയമപരമായി ആർക്കും അങ്ങനെ ചെയ്യാൻ കഴിയില്ല. 2008-ൽ ആനന്ദ വികടൻ മാസികയിൽ വന്ന ഒരു അഭിമുഖമുണ്ട്. ആരാണ് കൈത്തണ്ട മുറിച്ച്, ബ്ലാക്ക് മെയിൽ ചെയ്ത് വിവാഹം കഴിക്കാൻ നിർബന്ധിച്ചത് എന്ന് ആ ഇന്റർവ്യൂ വായിച്ചാൽ ജനങ്ങൾക്ക് മനസ്സിലാകും. സ്വന്തം പണം ചിലവാക്കാൻ സമ്മതിക്കുന്നില്ലെന്ന ആരോപണം അദ്ദേഹം കോടതിയിലും ഉന്നയിച്ചിട്ടുണ്ട്. ഒരു കുടുംബമായി ജീവിക്കുന്ന ദമ്പതികൾക്കിടയിൽ ‘എന്റെ അക്കൗണ്ട്, നിന്റെ അക്കൗണ്ട്’ എന്ന് വേർതിരിവുണ്ടോ? എല്ലാം ഒന്നാണെന്നാണ് ഞാൻ കരുതുന്നത്.

തമിഴ്‌നാട്ടിൽ ഒരു സ്ത്രീക്ക് നേരെ അതിക്രമം ഉണ്ടായാൽ എല്ലാ സ്ത്രീകളും ഒപ്പം നിൽക്കും. ദശലക്ഷക്കണക്കിന് ആളുകൾ ഞങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. കോടതിയെ ബഹുമാനിക്കുന്നതിനാൽ ഇതിൽ കൂടുതൽ ഇപ്പോൾ പറയുന്നില്ല. എല്ലാ ആരോപണങ്ങൾക്കും ഉടൻ തന്നെ തെളിവ് സഹിതം ഞങ്ങൾ നേരിട്ട് വന്ന് മറുപടി നൽകും, അതിനായി കുറച്ചു സമയം തരൂ” – സുജാത വിജയകുമാർ പറഞ്ഞു.

Story Summary: Sujatha Vijayakumar, mother-in-law of actor Jayam Ravi (Ravi Mohan), has strongly refuted the allegations made by the actor during a recent press conference regarding his divorce from Aarti. Sujatha criticized Ravi for making a sub-judice matter public, especially on a day when his son was appearing for his 10th-grade exams, and stated they would legally counter all claims soon.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.