ന്യൂഡൽഹി: സി.ബി.എസ്.ഇ നടപ്പിലാക്കിയ ഓൺ സ്ക്രീൻ മാർക്കിംഗ് (OSM) സംവിധാനത്തിനെതിരെ ഉയർന്ന പരാതികളും ആരോപണങ്ങളും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തള്ളി (CBSE On Screen Marking System). പുതിയ മൂല്യനിർണ്ണയ രീതിയെച്ചൊല്ലി വിദ്യാർഥികളും രക്ഷിതാക്കളും ഒട്ടും ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ ഔദ്യോഗികമായി അറിയിച്ചു. ഒ.എസ്.എം പരിശോധന പൂർണ്ണമായും സുതാര്യവും കൃത്യവുമാണെന്നും, ഇത് രാജ്യത്ത് ആദ്യമായല്ല പരീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈ സർവകലാശാല അടക്കമുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരത്തെ തന്നെ ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനം വിജയകരമായി നടപ്പിലാക്കിയിട്ടുള്ളതാണ്. മാർക്ക് കൂട്ടുന്നതിലും അവ രേഖപ്പെടുത്തി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിലും ഉണ്ടാകാറുള്ള മാനുഷിക പിഴവുകൾ പൂർണ്ണമായി ഇല്ലാതാക്കാൻ ഡിജിറ്റൽ മൂല്യനിർണ്ണയത്തിലൂടെ സാധിക്കുമെന്ന് സഞ്ജയ് കുമാർ ചൂണ്ടിക്കാട്ടി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ പല വിദ്യാർഥികൾക്കും മാർക്ക് കുറയാൻ കാരണം ഓൺ സ്ക്രീൻ മാർക്കിംഗിലെ സാങ്കേതിക പിഴവുകളാണെന്ന രീതിയിൽ വലിയ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതിൽ ആശങ്കയുള്ളവർക്കായി കുറ്റമറ്റ രീതിയിൽ പുനർമൂല്യനിർണ്ണയം പൂർത്തിയാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ആരോപണങ്ങൾക്ക് കാരണമായ സാങ്കേതിക സാഹചര്യം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. മൂല്യനിർണ്ണയം നടത്തിയ ആകെ 98 ലക്ഷം ഉത്തരക്കടലാസുകളിൽ ഏകദേശം 13,000 എണ്ണത്തിൽ ചില പേജുകൾ അവ്യക്തമായിരുന്നു. വിദ്യാർഥികൾ എഴുതാൻ ഉപയോഗിച്ച പേനയുടെ മഷി നേർത്തതായതിനാൽ സ്കാൻ ചെയ്ത ശേഷവും ഡിജിറ്റൽ സ്ക്രീനിൽ ഈ പേജുകൾ കൃത്യമായി വായിക്കാൻ പറ്റിയിരുന്നില്ല. എന്നാൽ, ഈ സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അധ്യാപകരോട് ആ ഭാഗങ്ങൾ പ്രത്യേകം പരിശോധിക്കാനും വിദ്യാർഥികൾക്ക് അർഹമായ മാർക്ക് രേഖപ്പെടുത്താനും കർശന നിർദേശം നൽകി കൃത്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി.
Summary: The Union Ministry of Education has dismissed complaints surrounding the CBSE’s On-Screen Marking (OSM) system, with Education Secretary Sanjay Kumar reassuring students that there is no need for concern. Addressing allegations that technical glitches in digital evaluation caused a dip in Class 12 marks, Kumar stated that the OSM system is completely transparent, accurate, and eliminates human errors in tabulating and uploading marks. Out of 98 lakh answer sheets, around 13,000 had illegible pages due to light ink during scanning, but evaluators were specifically instructed to physical verify and award marks fairly, ensuring a flawless revaluation process.

