കീവ്: വ്യാഴാഴ്ച പുലർച്ചെ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ വ്യാപക നാശനഷ്ടങ്ങൾ. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു (Russia Drone Strikes Kyiv). ഒരു പാർപ്പിട സമുച്ചയത്തിന്റെ ഭാഗം തകർന്നുവീണതായും അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായും യുക്രെയ്ൻ ഉദ്യോഗസ്ഥർ അറിയിച്ചു.
കീവിലെ കിഴക്കൻ ജില്ലയായ ഡാർനിറ്റ്‌സ്കിയിലെ ഒരു താമസസ്ഥലമാണ് തകർന്നതെന്ന് മിലിട്ടറി അഡ്മിനിസ്‌ട്രേഷൻ തലവൻ തിമൂർ ടകാച്ചെങ്കോ വ്യക്തമാക്കി. പരിക്കേറ്റ ഒമ്പത് പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും രണ്ട് പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മടങ്ങിയെന്നും മേയർ വിറ്റാലി ക്ലിറ്റ്‌സ്‌കോ അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് കെട്ടിടങ്ങൾക്ക് തീപിടിക്കുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
വടക്കൻ സബർബിലെ 12 നിലകളുള്ള ഒരു കെട്ടിടത്തിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് വലിയ തീപിടുത്തമുണ്ടായി. രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ പരിശോധന തുടരുകയാണ്. ബുധനാഴ്ചയും യുക്രെയ്നിലെ പടിഞ്ഞാറൻ മേഖലകളിലെ നിർണ്ണായക അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ റഷ്യ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. അതിൽ ആറ് പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോർട്ട്.
Summary: Russia launched drone and missile attacks on Kyiv early Thursday, injuring at least four people and damaging several buildings. A residential block in the Darnytskyi district partially collapsed, with residents reportedly trapped under the rubble. This follows a deadly daytime drone attack on Wednesday that killed six people in western Ukraine.

