മുംബൈ: പൈധോണിയിൽ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങൾ തുടർച്ചയായി മരിച്ച സംഭവത്തിൽ മരണകാരണം കണ്ടെത്താനാകാതെ കുഴങ്ങി അധികൃതർ (Pydhonie Family Death Case). ഭക്ഷ്യവിഷബാധയോ ബാക്ടീരിയ ബാധയോ ആകാമെന്ന പ്രാഥമിക നിഗമനങ്ങളെ തള്ളിക്കളയുന്നതാണ് ജെ.ജെ ഹോസ്പിറ്റലിലെ മൈക്രോബയോളജി വിഭാഗം പുറത്തുവിട്ട റിപ്പോർട്ട്. മരിച്ചവരുടെ ശരീരസാമ്പിളുകളിൽ അപകടകരമായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ മാസമാണ് പൈധോണി സ്വദേശിയായ യുവാവും അദ്ദേഹത്തിന്റെ മാതാപിതാക്കളും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സമാന ലക്ഷണങ്ങളോടെ മരിച്ചത്. ഛർദ്ദിയും വയറിളക്കവും ബാധിച്ചാണ് ഇവരെ ആശുപത്രിയിൽ പ്രവേശിച്ചിരുന്നത്. ഇത് സാധാരണമായ ബാക്ടീരിയൽ ഇൻഫെക്ഷൻ മൂലമുള്ള ഭക്ഷ്യവിഷബാധയാണെന്നായിരുന്നു ആദ്യകാല വിലയിരുത്തൽ.
ബാക്ടീരിയൽ ഇൻഫെക്ഷൻ അല്ലെന്ന് സ്ഥിരീകരിച്ചതോടെ, ഫോറൻസിക് ലാബിലെ വിസറ (Viscera) റിപ്പോർട്ടിലാണ് ഇനി പോലീസിന്റെ പ്രതീക്ഷ. ശരീരത്തിനുള്ളിൽ ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കളോ വിഷാംശമോ എത്തിയിട്ടുണ്ടോ എന്ന് ഈ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ.
കുടുംബം കഴിച്ച ആഹാരം, കുടിച്ച വെള്ളം, വീട്ടിൽ ഉപയോഗിച്ചിരുന്ന കീടനാശിനികൾ എന്നിവ പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.കുടുംബത്തിലെ എല്ലാവർക്കും ഒരേസമയം അസുഖം ബാധിച്ചതും മരണങ്ങൾ നടന്നതും അട്ടിമറി സാധ്യതകളിലേക്കും വിരൽ ചൂണ്ടുന്നു.
മൈക്രോബയോളജി റിപ്പോർട്ട് നെഗറ്റീവ് ആയതോടെ കേസ് കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. വിസറ റിപ്പോർട്ട് ലഭിക്കുന്നതോടെ മാത്രമേ പൈധോണിയിലെ ഈ കൂട്ടമരണങ്ങളുടെ യഥാർത്ഥ കാരണം പുറംലോകമറിയൂ.
Story Summary: The mystery surrounding the deaths of three family members in Mumbai’s Pydhonie remains unsolved as the microbiology report from JJ Hospital found no traces of bacterial infection. Initially suspected as food poisoning or infection, the negative report has shifted focus to the upcoming chemical analysis (viscera) to check for potential poisoning or chemical exposure.

