വാഷിങ്ടൺ: ദക്ഷിണ കൊറിയയിൽ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തുന്ന തീരുവ കുത്തനെ വർദ്ധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലുള്ള 15 ശതമാനം തീരുവ 25 ശതമാനമായാണ് ഉയർത്തിയത്. യുഎസുമായുള്ള വ്യാപാര ഉടമ്പടി ദക്ഷിണ കൊറിയ പാലിക്കാത്തതിനാലാണ് ഈ കടുത്ത നടപടിയെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു.(Setback for South Korea, Trump raises import tariffs on products to 25 percent)
വാഹനങ്ങൾ, കാർ ഭാഗങ്ങൾ, തടി ഉത്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുടെ ഇറക്കുമതിയെയാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുക. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച വ്യാപാര-സുരക്ഷാ കരാർ നിലനിൽക്കെയാണ് ട്രംപിന്റെ അപ്രതീക്ഷിത നീക്കം.
കഴിഞ്ഞ ഒക്ടോബറിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ-മ്യൂങ്ങുമായുള്ള കൂടിക്കാഴ്ചയിലാണ് വ്യാപാര കരാർ അന്തിമമാക്കിയത്. ദക്ഷിണ കൊറിയയുടെ നിക്ഷേപ വാഗ്ദാനങ്ങൾ പരിഗണിച്ച് ഇറക്കുമതി തീരുവ 25-ൽ നിന്ന് 15 ശതമാനമായി കുറച്ചിരുന്നു. ഈ ആനുകൂല്യമാണ് ഇപ്പോൾ ട്രംപ് റദ്ദാക്കിയിരിക്കുന്നത്. കൊറിയൻ കമ്പനികൾ ഉടമ്പടി പ്രകാരമുള്ള നിക്ഷേപങ്ങൾ നടത്തുന്നില്ലെന്നാണ് അമേരിക്കയുടെ ആരോപണം.
തീരുവ ഉയർത്തുന്നത് ദക്ഷിണ കൊറിയയുടെ വാഹന വ്യവസായത്തിന് വലിയ പ്രഹരമാകും. ദക്ഷിണ കൊറിയയിൽ നിന്നുള്ള മൊത്തം കയറ്റുമതിയുടെ 27 ശതമാനവും വാഹനങ്ങളും അതുമായി ബന്ധപ്പെട്ട ഭാഗങ്ങളുമാണ്. രാജ്യത്തെ കാർ കയറ്റുമതിയുടെ പകുതിയും അമേരിക്കൻ വിപണിയിലേക്കാണ്.



