ടെൽ അവീവ്: തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കം ഇസ്രയേൽ ശക്തമാക്കുന്നു. മേഖലയിലെ വിവിധ ഗ്രാമങ്ങളിൽ വൻതോതിലുള്ള ആക്രമണത്തിന് മുന്നോടിയായി വീടുകൾ ഉടൻ ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ഗ്രാമീണർക്ക് കർശന മുന്നറിയിപ്പ് നൽകി.(Villages in southern Lebanon anxious over Israel’s warning)
ഹിസ്ബുള്ളയുടെ ആയുധപ്പുരകളും താവളങ്ങളും തകർക്കാനെന്ന പേരിലാണ് ഇസ്രയേൽ സൈനിക നടപടി വ്യാപിപ്പിക്കുന്നത്. സുരക്ഷ കണക്കിലെടുത്ത് അതിർത്തി ഗ്രാമങ്ങളിൽ നിന്ന് 30 കിലോമീറ്ററിലധികം അകലെയുള്ള അവാലി നദിക്ക് വടക്കോട്ട് മാറാനാണ് നിർദ്ദേശം. ഇസ്രയേൽ സൈനിക വക്താവിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ആയിരക്കണക്കിന് ആളുകൾ വീടുകൾ ഉപേക്ഷിച്ച് അഭയാർത്ഥികളായി വടക്കൻ പ്രദേശങ്ങളിലേക്ക് മാറുകയാണ്.
ഇസ്രയേൽ നീക്കത്തിനെതിരെ ഹിസ്ബുള്ളയും പ്രത്യാക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ചാണ് ഹിസ്ബുള്ള തിരിച്ചടിക്കുന്നത്. മേഖലയിൽ സംഘർഷം തുടരുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

