മുംബൈ: തണ്ണിമത്തൻ കഴിച്ചതിനെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്. തണ്ണിമത്തനിലെ അണുബാധയാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും, ഫോറൻസിക് പരിശോധനയിൽ പുറത്തുവന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. മരിച്ചവരുടെ മസ്തിഷ്കം, ഹൃദയം, കുടൽ തുടങ്ങിയ പ്രധാന അവയവങ്ങൾ പച്ചനിറത്തിലായതായാണ് റിപ്പോർട്ട്. ഇത് ശരീരത്തിൽ മാരകമായ വിഷാംശം കലർന്നതിന്റെ സൂചനയാണെന്ന് വിദഗ്ധർ സംശയിക്കുന്നു.(Poison, Not Watermelon May Have Killed 4 Of Mumbai Family)
മൊബൈൽ ആക്സസറീസ് കട നടത്തുന്ന അബ്ദുള്ള ദൊകാഡിയ (45), ഭാര്യ നസ്രീൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് കഴിഞ്ഞ ആഴ്ച മരിച്ചത്. ശനിയാഴ്ച രാത്രി ബന്ധുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം പുലർച്ചെ ഒരു മണിയോടെയാണ് ഇവർ തണ്ണിമത്തൻ കഴിച്ചത്. പുലർച്ചെ അഞ്ചു മണിയോടെ നാലുപേർക്കും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ എല്ലാവരും മരണത്തിന് കീഴടങ്ങി. എന്നാൽ ഇവർക്കൊപ്പം ബിരിയാണി കഴിച്ച ബന്ധുക്കൾക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.
മരിച്ചവരുടെ ആന്തരികാവയവങ്ങൾ പച്ചനിറത്തിലേക്ക് മാറിയത് സാധാരണ ഭക്ഷണവിഷബാധയിൽ സംഭവിക്കുന്നതല്ലെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും രാസവസ്തുവോ വിഷാംശമോ ഉള്ളിൽ ചെന്നതാകാം ഇതിന് കാരണം. അബ്ദുള്ള ദൊകാഡിയയുടെ ശരീരത്തിൽ ശക്തമായ വേദനസംഹാരിയായ ‘മോർഫിൻ’ കണ്ടെത്തിയിട്ടുണ്ട്. ഇത് എങ്ങനെ ശരീരത്തിലെത്തി എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
മരണത്തിന് തണ്ണിമത്തനുമായി നേരിട്ട് ബന്ധമുണ്ടെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ വ്യക്തമാക്കി. തണ്ണിമത്തന്റെ നിറം വർദ്ധിപ്പിക്കാൻ ഉപയോഗിച്ച കൃത്രിമ രാസവസ്തുക്കളാണോ അപകടമുണ്ടാക്കിയതെന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, കുടുംബം എന്തെങ്കിലും തരത്തിലുള്ള മാനസിക സമ്മർദ്ദത്തിലായിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ട്. മരിച്ചവരുടെ ആന്തരികാവയവ സാംപിളുകൾ രാസപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

