കണ്ണൂർ: ഫണ്ട് വെട്ടിപ്പ് പരാതി ഉന്നയിച്ച പയ്യന്നൂരിലെ മുതിർന്ന നേതാവ് വി. കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള സിപിഎം തീരുമാനത്തിന് പിന്നാലെ പയ്യന്നൂരിൽ പോസ്റ്റർ പ്രതിഷേധം ശക്തമാകുന്നു. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും എതിർത്തും വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.(Martyr Fund Fraud Controversy, Posters in favor and against V Kunhikrishnan)
ടി.ഐ. മധുസൂദനൻ എംഎൽഎയുടെ തട്ടകമായ അന്നൂരിലാണ് കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. അഴിമതിക്കെതിരെ നിലകൊണ്ട നേതാവിനെ സംരക്ഷിക്കണമെന്നതാണ് ഇതിലെ ആഹ്വാനം.
പയ്യന്നൂർ മഹാദേവഗ്രാമത്തിൽ കുഞ്ഞികൃഷ്ണനെതിരെ കടുത്ത ഭാഷയിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. “ഒറ്റുകാർക്ക് മാപ്പില്ല, കടക്ക് പുറത്ത്” എന്നാണ് ഈ പോസ്റ്ററുകളിലെ വാചകം. ഇതിനിടെ, ഇന്നലെ പ്രത്യക്ഷപ്പെട്ട പല പോസ്റ്ററുകളും കീറിനശിപ്പിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്.
വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ഉൾപ്പെടെയുള്ള ആഭ്യന്തര കാര്യങ്ങൾ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത് കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.



