വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് അമേരിക്കൻ കോൺഗ്രസിന്റെ അനുമതി തേടാനുള്ള സമയപരിധി വ്യാഴാഴ്ച അർദ്ധരാത്രിയോടെ അവസാനിക്കുന്നു. ഇതോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കോൺഗ്രസും തമ്മിൽ നേരിട്ടുള്ള ഭരണഘടനാപരമായ ഏറ്റുമുട്ടലിന് കളമൊരുങ്ങി. എന്നാൽ ഈ സമയപരിധി തന്റെ സൈനിക നീക്കങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് ട്രംപ്.(Midnight Legal Deadline Looms For Trump’s Iran War)
മാർച്ച് ആദ്യം ഇറാനെതിരെ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് ട്രംപ് കോൺഗ്രസിനെ അറിയിച്ചതോടെയാണ് ‘വാർ പവേഴ്‌സ് ആക്ട്’ പ്രകാരമുള്ള 60 ദിവസത്തെ ക്ലോക്ക് പ്രവർത്തനം തുടങ്ങിയത്. നിയമപ്രകാരം, പാർലമെന്റിന്റെ പ്രത്യേക അനുമതിയില്ലെങ്കിൽ 60 ദിവസത്തിനകം സൈനിക നടപടികൾ അവസാനിപ്പിക്കാൻ ഭരണകൂടം തയ്യാറാകണം. ഈ കാലാവധി കഴിയുന്നതോടെ ട്രംപിന്റെ സൈനിക നീക്കങ്ങൾ നിയമവിരുദ്ധമാകുമെന്ന് ഡെമോക്രാറ്റുകൾ വാദിക്കുന്നു.
“60 ദിവസത്തെ പരിധി പിന്നിടുന്നതോടെ അദ്ദേഹം വാർ പവേഴ്‌സ് ആക്ട് ലംഘിക്കുന്നു എന്ന കാര്യത്തിൽ സംശയമുണ്ടാകില്ല,” ചക്ക് ഷുമർ പറഞ്ഞു. എന്നാൽ കഴിഞ്ഞ മാസം പ്രഖ്യാപിച്ച വെടിനിർത്തലോടെ ഈ 60 ദിവസത്തെ സമയപരിധി താൽക്കാലികമായി നിലച്ചുവെന്നാണ് ഭരണകൂടത്തിന്റെ വാദം. ഏപ്രിൽ 7-ന് ശേഷം ഇറാനുമായി നേരിട്ടുള്ള വെടിവെപ്പ് നടന്നിട്ടില്ലാത്തതിനാൽ നിയമപരമായ തടസ്സമില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ഇതേ നിലപാടാണ് കോൺഗ്രസിനെ അറിയിച്ചത്. എന്നാൽ ഈ വാദം നിയമപരമായി നിലനിൽക്കില്ലെന്ന് ഡെമോക്രാറ്റുകൾ തള്ളിക്കളഞ്ഞു.
ട്രംപിനെ പിന്തുണച്ചിരുന്ന റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില അംഗങ്ങളും ഇപ്പോൾ ആശങ്കയിലാണ്. വ്യക്തമായ തന്ത്രമോ പാർലമെന്റിന്റെ അനുമതിയോ ഇല്ലാതെ യുദ്ധം തുടരുന്നതിനെ അവർ എതിർക്കുന്നു. രണ്ടുമാസം നീണ്ട യുദ്ധത്തിനിടെ 13 അമേരിക്കൻ സൈനികർക്ക് ജീവൻ നഷ്ടപ്പെടുകയും ബില്യൺ കണക്കിന് ഡോളർ ചെലവാകുകയും ചെയ്തതായി സെനറ്റർ ചൂണ്ടിക്കാട്ടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഡെമോക്രാറ്റുകൾ കൊണ്ടുവന്ന പ്രമേയം വ്യാഴാഴ്ച സെനറ്റിൽ പരാജയപ്പെട്ടെങ്കിലും, ട്രംപിന് മേലുള്ള സമ്മർദ്ദം വർദ്ധിക്കുകയാണ്.

