ടെഹ്‌റാൻ: ഇറാന്റെ എണ്ണ സമ്പത്തിനെ ലക്ഷ്യമിട്ടുള്ള അമേരിക്കൻ നീക്കങ്ങളെയും സാമ്പത്തിക തന്ത്രങ്ങളെയും പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്. എക്സിലൂടെ നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം യു.എസ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചത്. യു.എസ് സൈനിക നടപടി ആരംഭിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും ഇറാന്റെ ഒരു എണ്ണ ഉൽപ്പാദന കേന്ദ്രത്തിന് പോലും പോറലേൽപ്പിക്കാൻ അവർക്കായിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.(Oil prices will jump to $140 due to America’s wrong policies, says Iranian Speaker)
അമേരിക്കയുടെ തെറ്റായ നയങ്ങൾ കാരണം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 120 ഡോളറിന് മുകളിലെത്തിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ ഇത് 140 ഡോളറിലേക്ക് കുതിക്കുമെന്നും ഘാലിബാഫ് പറഞ്ഞു. എത്രകാലം ഉപരോധം നീണ്ടാലും ഇറാന്റെ എണ്ണക്കിണറുകൾ സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിനെയാണ് ഘാലിബാഫ് പ്രധാനമായും ലക്ഷ്യം വെച്ചത്. ഇറാന്റെ എണ്ണക്കിണറുകൾ എത്രത്തോളം സുരക്ഷിതമാണെന്ന് വേണമെങ്കിൽ ‘ലൈവ് സ്ട്രീമിങ്’ നടത്തി കാണിച്ചുതരാമെന്ന് അദ്ദേഹം പരിഹസിച്ചു. സ്കോട്ട് ബെസന്റിനെപ്പോലുള്ളവരുടെ തെറ്റായ ഉപദേശങ്ങളാണ് അമേരിക്കൻ ഭരണകൂടത്തെ വഴിതെറ്റിക്കുന്നതെന്ന് ഘാലിബാഫ് ആരോപിച്ചു. യു.എസ് സ്വീകരിക്കുന്ന സാമ്പത്തിക തന്ത്രങ്ങൾ ആഗോള വിപണിയിൽ തിരിച്ചടിയുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ പൂർണ്ണ സുരക്ഷിതമാണെന്നും ഉൽപ്പാദനത്തിൽ തടസ്സങ്ങളില്ലെന്നും അദ്ദേഹം ലോകത്തെ അറിയിച്ചു.

