തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട്പുര അപകടത്തിന്റെ കാരണം കണ്ടെത്തുന്നത് അതീവ ശ്രമകരമാണെന്ന് ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായർ. ദുരന്തത്തിൽ പ്രധാന തെളിവുകൾ നൽകേണ്ടിയിരുന്ന 17 പേർ മരിച്ചുപോയ സാഹചര്യത്തിലാണ് അന്വേഷണം സങ്കീർണ്ണമാകുന്നത്. (Detailed statements will be taken from those undergoing treatment, Judicial Commission on Mundathikode tragedy)
അപകടത്തിൽ എങ്ങനെയാണ് തീപ്പൊരി പടർന്നതെന്നും സ്ഫോടനമുണ്ടായതെന്നും അറിയാവുന്ന പലരും ഇന്ന് ജീവിച്ചിരിപ്പില്ല എന്നതിനാൽ ഇത് ശ്രമകരമാണ്. എങ്കിലും ലഭ്യമായ എല്ലാ തെളിവുകളും പരിശോധിക്കുമെന്ന് കമ്മീഷൻ അറിയിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്നവരിൽ നിന്ന് വിശദമായി മൊഴിയെടുക്കാനാണ് കമ്മീഷന്റെ തീരുമാനം.
അപകടം നടന്ന സ്ഥലം നേരിട്ട് സന്ദർശിച്ചും ശാസ്ത്രീയമായ വശങ്ങൾ പഠിച്ചും വിവരങ്ങൾ ശേഖരിക്കും. തിടുക്കപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കില്ലെന്നും കൃത്യമായ പഠനത്തിന് ശേഷം മാത്രമേ അന്തിമ റിപ്പോർട്ട് തയ്യാറാക്കുകയുള്ളൂവെന്നും ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായർ വ്യക്തമാക്കി.

