മുംബൈ: ഐ.പി.എൽ മത്സരങ്ങൾ അമിതമായി നീണ്ടുപോകുന്നതിൽ ആശങ്കയറിയിച്ച് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. ടി20 മത്സരങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ തീരുന്നില്ലെന്നും ഇത് ആരാധകരുടെ ക്ഷമ പരീക്ഷിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം ബി.സി.സി.ഐക്ക് കത്തയച്ചു (Gavaskar Letter to BCCI IPL Changes). മൂന്ന് മണിക്കൂറിനുള്ളിൽ തീരേണ്ട ടി20 മത്സരങ്ങൾ ഇപ്പോൾ നാല് മണിക്കൂറിലധികം നീളുന്ന സാഹചര്യത്തിലാണ് ഗവാസ്കറുടെ ഇടപെടൽ.
പാനീയങ്ങളുമായി സപ്പോർട്ട് സ്റ്റാഫും പകരക്കാരായ താരങ്ങളും ഇടയ്ക്കിടെ ഗ്രൗണ്ടിലേക്ക് വരുന്നത് ഒഴിവാക്കണം. സ്ട്രാറ്റജിക് ടൈം ഔട്ട് സമയത്ത് പരിശീലകരും ബാറ്റ് ചെയ്യാനിരിക്കുന്ന താരങ്ങളുമടക്കം വലിയൊരു സംഘം ഗ്രൗണ്ടിലിറങ്ങുന്നത് അച്ചടക്കമില്ലായ്മയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരമാവധി നാല് പേർക്ക് മാത്രമേ ഇത്തരം സമയങ്ങളിൽ അനുമതി നൽകാവൂ.
ഒരു വിക്കറ്റ് വീണാൽ അടുത്ത ബാറ്റ്സ്മാൻ ക്രീസിലെത്താൻ നിലവിൽ അനുവദിച്ചിട്ടുള്ള രണ്ട് മിനിറ്റ് സമയം ഒരു മിനിറ്റായി കുറയ്ക്കണം. നിലവിൽ താരങ്ങൾ ഡ്രസിംഗ് റൂമിന് പകരം ഡഗ് ഔട്ടിലാണ് ഇരിക്കുന്നത് എന്നതിനാൽ ഇത് എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മിനിറ്റിനുള്ളിൽ ബാറ്റ്സ്മാൻ തയ്യാറായില്ലെങ്കിൽ പിഴ ശിക്ഷ നൽകണം. ക്യാപ്റ്റന്മാർക്ക് പിഴയും വിലക്കും ഏർപ്പെടുത്തിയിട്ടും ഓവർ റേറ്റ് കുറയുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആർ.സി.ബി – മുംബൈ ഇന്ത്യൻസ് മത്സരം 4 മണിക്കൂർ 22 മിനിറ്റ് നീണ്ടത് ഇതിന് ഉദാഹരണമായി അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് മൈതാനം ഒരു പുണ്യസ്ഥലമാണെന്നും അവിടെ കളിക്കാരും ഒഫീഷ്യൽസും അല്ലാതെ മറ്റാരും അനാവശ്യമായി പ്രവേശിക്കരുതെന്നും ഗവാസ്കർ ഓർമ്മിപ്പിച്ചു.
Summary: Former India captain Sunil Gavaskar has written to the BCCI expressing concern over the increasing duration of IPL 2026 matches, some of which are lasting over four hours. He suggested restricting the entry of support staff and reserve players into the field during play and strategic timeouts. Gavaskar also recommended reducing the time allowed for a new batter to reach the crease from two minutes to one minute, proposing penalty runs for further delays to maintain the game’s pace.

