മലപ്പുറം: രോഗിയായ യാത്രക്കാരന് സീറ്റ് നിഷേധിക്കുകയും നിശ്ചയിച്ച സ്റ്റോപ്പിൽ ഇറക്കാതിരിക്കുകയും ചെയ്ത കെഎസ്ആർടിസിക്ക് 30,000 രൂപ പിഴ വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ കോർമത്ത് നൽകിയ പരാതിയിലാണ് കെഎസ്ആർടിസി എംഡി പിഴയടക്കണമെന്ന് കമ്മിഷൻ ഉത്തരവിട്ടത്.(KSRTC fined Rs 30,000 for not giving seat to sick passenger, not dropping him off at stop)
തൃശ്ശൂർ ആമ്പല്ലൂരിൽ നിന്ന് മലപ്പുറം കൊളപ്പുറത്തേക്ക് യാത്ര ചെയ്യാനാണ് സൈനുദ്ദീൻ ബസ്സിൽ കയറിയത്. ശാരീരിക അസ്വസ്ഥതകളുള്ളതിനാൽ മൂന്ന് മണിക്കൂർ നിന്നുള്ള യാത്ര പ്രയാസമാണെന്ന് കണ്ടക്ടറെ അറിയിച്ചു. തൃശ്ശൂർ എത്തുമ്പോൾ സീറ്റ് ലഭിക്കുമെന്ന് കണ്ടക്ടർ ഉറപ്പ് നൽകിയെങ്കിലും അവിടെ വെച്ച് ഒഴിഞ്ഞ സീറ്റിൽ ഇരുന്ന സൈനുദ്ദീനോട് റിസർവേഷൻ ഉണ്ടെന്ന് പറഞ്ഞ് സീറ്റ് ഒഴിയാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. ഇതോടെ യാത്രക്കാരന് മലപ്പുറം വരെ നിന്നുകൊണ്ട് യാത്ര ചെയ്യേണ്ടി വന്നു.
കൂടാതെ, സർവീസ് റോഡ് ഒഴിവാക്കി ദേശീയപാതയിലൂടെ ബസ് ഓടിച്ചതിനാൽ സൈനുദ്ദീന് ഇറങ്ങേണ്ടിയിരുന്ന കക്കാട് സ്റ്റോപ്പിൽ നിർത്താൻ ജീവനക്കാർ തയ്യാറായില്ല. പകരം കിലോമീറ്ററുകൾ അകലെയുള്ള കൂരിയാട് സ്റ്റോപ്പിലാണ് ഇയാളെ ഇറക്കിയത്. കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മിഷനാണ് വിധി പ്രസ്താവിച്ചത്. 45 ദിവസത്തിനകം ഈ തുക പരാതിക്കാരന് നൽകണം. വീഴ്ച വരുത്തിയാൽ ഒമ്പത് ശതമാനം പലിശ സഹിതം തുക നൽകേണ്ടി വരും.

