ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. പാകിസ്ഥാൻ ആതിഥേയത്വം വഹിക്കാനിരുന്ന ഇസ്ലാമാബാദ് സമാധാന ചർച്ചകളിൽ നിന്ന് അമേരിക്ക പിന്മാറി. സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങി ചർച്ചയ്ക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെയാണ് സമാധാന ശ്രമങ്ങൾ വഴിമുട്ടിയത്.(Iran says will not yield to talks due to threats or pressure)
ഇറാനുമായുള്ള ചർച്ചകൾക്കായി നിയോഗിച്ച അമേരിക്കൻ സംഘത്തിന്റെ പാകിസ്ഥാൻ യാത്ര പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി. ഇറാൻ ആവശ്യമായ ഒത്തുതീർപ്പുകൾക്ക് തയ്യാറാകാത്തതിനാലാണ് ചർച്ച വേണ്ടെന്ന് വെച്ചതെന്ന് ട്രംപ് വ്യക്തമാക്കി. “അനാവശ്യ യാത്രകൾ ഒരുപാടായി. സമാധാനം വേണമെങ്കിൽ ഇറാൻ ഇങ്ങോട്ട് സമീപിക്കട്ടെ,” എന്ന നിലപാടാണ് ട്രംപിന്റേതെന്ന് റിപ്പോർട്ട് ചെയ്തു. ഇറാൻ നേതൃത്വത്തിന്റെ നിലപാടുകളിലെ അവ്യക്തതയെയും ട്രംപ് പരിഹസിച്ചു.
അമേരിക്കയുടെ നാവിക ഉപരോധം നീക്കാതെ നേരിട്ടുള്ള ചർച്ചകൾക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. ഉപരോധത്തിലൂടെയോ ഭീഷണികളിലൂടെയോ ഇറാനെ ചർച്ചാ മേശയിലേക്ക് എത്തിക്കാമെന്ന് ആരും കരുതേണ്ടെന്ന് അദ്ദേഹം പാകിസ്ഥാൻ പ്രധാനമന്ത്രിയെ അറിയിച്ചു. നിലവിൽ സമാധാന നിർദ്ദേശങ്ങളുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ഒമാനിലെത്തിയിട്ടുണ്ട്.

