മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദിൽ ജിമ്മിൽ പോകുന്നതിനെച്ചൊല്ലിയുണ്ടായ കലഹത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ അടിച്ചുകൊലപ്പെടുത്തി (Husband Kills Wife). ശോഭിത് ഗുപ്ത എന്നയാളാണ് തന്റെ ഭാര്യയായ പൂനത്തിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ജിമ്മിലെ അന്തരീക്ഷത്തോടുള്ള ശോഭിത്തിന്റെ എതിർപ്പാണ് കൊലപാതകത്തിൽ കലാശിച്ചത്.
ജിമ്മിലെ പുരുഷ ട്രെയിനർമാരുടെ പെരുമാറ്റത്തിലും അവിടുത്തെ അന്തരീക്ഷത്തിലും ശോഭിത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. പുരുഷന്മാർ ദുരുദ്ദേശ്യത്തോടെയാണ് പെരുമാറുന്നതെന്ന് വിശ്വസിച്ചിരുന്ന ശോഭിത്, ഭാര്യ ജിമ്മിൽ പോകുന്നത് തടയാൻ നിരന്തരം ശ്രമിച്ചിരുന്നു. ഇതേച്ചൊല്ലി കഴിഞ്ഞ ബുധനാഴ്ച ദമ്പതികൾക്കിടയിൽ രൂക്ഷമായ തർക്കമുണ്ടായി. പ്രകോപിതനായ ശോഭിത് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പൂനത്തിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഏഴ് മണിക്കൂറോളം മൃതദേഹത്തിനൊപ്പം ചെലവഴിച്ച പ്രതി, പിന്നീട് പോലീസിനെ വിളിച്ച് പൂനം വീണു പരിക്കേറ്റതാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചു. എന്നാൽ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. മരിച്ച പൂനത്തിനും ശോഭിത്തിനും ഏഴ് വയസ്സുള്ള ഒരു മകളുണ്ട്.
സംഭവത്തിൽ പോലീസ് കേസെടുത്ത് ശോഭിത്തിനെ അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Story Summary: A man named Shobhit Gupta murdered his wife, Poonam, in Moradabad, Uttar Pradesh, following a dispute over her going to the gym. Shobhit was reportedly unhappy with the presence of male trainers and the environment at the gym. After committing the crime, he tried to mislead the police, but eventually confessed during interrogation.

