ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ കൈലാഷിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പത്തൊൻപതുകാരനായ രാഹുലിനെക്കുറിച്ച് ഭീതിപ്പെടുത്തുന്ന വിവരങ്ങൾ പുറത്ത്. ഡൽഹിയിലെ കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുൻപ് രാജസ്ഥാനിലെ ആൽവാറിൽ ഇയാൾ മറ്റൊരു സ്ത്രീയെയും പീഡിപ്പിച്ചതായി പോലീസ് വെളിപ്പെടുത്തി.(IRS Officer’s Daughter Raped, Strangled To Death With Phone Charger In Delhi )
22 വയസ്സുള്ള എൻജിനീയറിങ് ബിരുദധാരിയായ യുവതിയെ ബുധനാഴ്ചയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയത്. കൊലപ്പെടുത്തുന്നതിന് മുൻപ് യുവതി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട യുവതിയുടെ വീട്ടിലെ മുൻ ജോലിക്കാരനായിരുന്നു രാഹുൽ. മറ്റ് ജീവനക്കാരിൽ നിന്ന് പണം കടം വാങ്ങി തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ഒരു മാസം മുൻപാണ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ദ്വാരകയിലെ ഒരു ഹോട്ടലിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഡൽഹിയിലെ കൊലപാതകത്തിന് തൊട്ടുമുൻപാണ് ഇയാൾ ആൽവാറിലെ സ്വന്തം ഗ്രാമത്തിൽ വെച്ച് യുവതിയെ പീഡിപ്പിച്ചത്. ഇരയുടെ ഭർത്താവുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു ആക്രമണം. മുൻപ് ഈ കുടുംബത്തിന്റെ വീട്ടിൽ രാഹുലിന്റെ കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നു. അവിടെ പീഡനം നടത്തിയ ശേഷമാണ് ഇയാൾ ഡൽഹിയിലെത്തി ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ ആക്രമിച്ചത്.

