വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം പുതിയ തലത്തിലേക്ക്. അമേരിക്കയും ഇസ്രായേലും വെടിനിർത്തൽ കരാറുകൾ തുടർച്ചയായി ലംഘിക്കുന്ന പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫ് വ്യക്തമാക്കി. അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ആഗോള സമ്പദ്വ്യവസ്ഥയെ ബന്ദിയാക്കിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Iran will not open the Strait of Hormuz, US says it has blocked 31 ships)
ഇറാനെതിരായ സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായി ഇതുവരെ 31 കപ്പലുകൾ തടഞ്ഞതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇതിൽ ഭൂരിഭാഗവും എണ്ണ ടാങ്കറുകളാണെന്ന് അമേരിക്ക അവകാശപ്പെടുന്നു. അന്താരാഷ്ട്ര സമുദ്രപാതകളിൽ ഇറാനിയൻ എണ്ണയുടെ നീക്കം പൂർണ്ണമായും തടയാനാണ് അമേരിക്കൻ നീക്കം.
ഇറാൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുദ്ധനയങ്ങൾക്ക് യുഎസ് സെനറ്റിന്റെ അംഗീകാരം ലഭിച്ചു. സൈനിക സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റുകൾ കൊണ്ടുവന്ന പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. 46-നെതിരെ 55 വോട്ടുകൾക്കാണ് പ്രമേയം തള്ളപ്പെട്ടത്. റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോൾ പ്രമേയത്തെ പിന്തുണച്ചെങ്കിലും മറ്റ് റിപ്പബ്ലിക്കൻ അംഗങ്ങൾ ട്രംപിനൊപ്പം ഉറച്ചുനിന്നു. സൈനിക നടപടി അവസാനിപ്പിക്കാനുള്ള നീക്കം സെനറ്റിൽ പരാജയപ്പെടുന്നത് ഇത് അഞ്ചാം തവണയാണ്.
അമേരിക്ക നാവിക ഉപരോധം പിൻവലിച്ചാൽ മാത്രമേ ചർച്ചകൾക്ക് സാധ്യതയുള്ളൂവെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. ഭീഷണികളും വാഗ്ദാന ലംഘനങ്ങളുമാണ് സമാധാന ചർച്ചകൾക്ക് തടസ്സമാകുന്നത്. ട്രംപിന്റെ കപടമായ വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള വൈരുദ്ധ്യം ലോകം കണ്ടുകൊണ്ടിരിക്കുകയാണ്, അദ്ദേഹം പറഞ്ഞു.

