തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന് പിന്നാലെ കാണാതായവർക്കായി പാടശേഖരങ്ങളിൽ നടത്തുന്ന തിരച്ചിലിൽ കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെ കെഡാവർ നായ്ക്കളെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പാടത്ത് ചിതറിക്കിടക്കുന്ന നിലയിൽ രണ്ട് ശരീരഭാഗങ്ങൾ കൂടി കണ്ടെടുത്തത്.(Mundathikode tragedy, Search intensified; More body parts found in fields)
വ്യാപിച്ചുകിടക്കുന്ന പാടശേഖരത്തിന്റെ വിവിധ ഭാഗങ്ങളിൽ കഡാവർ നായ്ക്കൾ നടത്തിയ പരിശോധനയിലാണ് ശരീര അവശിഷ്ടങ്ങൾ കണ്ടെത്താനായത്. ഉഗ്രസ്ഫോടനമാണ് നടന്നതെന്നതിനാൽ ശരീരഭാഗങ്ങൾ ദൂരേക്ക് തെറിച്ചുപോയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്. പ്രദേശത്ത് വ്യാപകമായ പരിശോധന തുടരുകയാണ്.
അപകടം നടന്ന സ്ഥലത്ത് അവശേഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി. പ്രദേശം ഇപ്പോഴും പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്. ഇന്നലെയുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചതായാണ് പ്രാഥമിക കണക്കുകൾ. എന്നാൽ കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തുന്നത് മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

