തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ദുരന്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താനും സർക്കാർ ഉത്തരവിട്ടു.(Mundathikode tragedy, Government announces Rs 14 lakh as financial assistance to families of deceased)
മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷവും ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 4 ലക്ഷവും വീതം നൽകും. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നൽകും. പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ മുഴുവൻ ചികിത്സാ ചെലവുകളും സർക്കാർ വഹിക്കും.
അപകടത്തിൽ മരിച്ചവരിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സുദർശനൻ (പഴയന്നൂർ), മണികണ്ഠൻ (എടപ്പാൾ), വാസുദേവൻ (കുമരനെല്ലൂർ, പാലക്കാട്), സുവിൻ (കുണ്ടന്നൂർ), മണികണ്ഠൻ (കോട്ടപ്പുറം), ബിജീഷ്, സുബ്രഹ്മണ്യൻ (കൊളത്തൂർ) എന്നിവരാണിത്. തിരിച്ചറിയാനാവാത്ത വിധം ചിതറിപ്പോയ മുപ്പതോളം ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി രാജീവ് ഗാന്ധി ബയോ ടെക്നോളജിയിൽ നിന്നുള്ള ഏഴംഗ വിദഗ്ധ സംഘം തൃശൂർ മെഡിക്കൽ കോളേജിലെത്തി നടപടികൾ ആരംഭിച്ചു. നിലവിൽ 13 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 11 പേർ തൃശൂർ മെഡിക്കൽ കോളേജിലും രണ്ട് പേർ എലൈറ്റ് ആശുപത്രിയിലുമാണ്. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

