കണ്ണൂർ: നിതിൻ രാജിന്റെ അച്ഛനും സഹോദരി ഭർത്താവും ഇന്ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെത്തി. നിതിൻ താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയും അപകടം നടന്ന സ്ഥലവും സന്ദർശിച്ച ശേഷം പ്രിൻസിപ്പലിനെ കാണാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ കോളേജിലെത്തിയതോടെ വികാരാധീനനായ പിതാവ്, മാനേജ്മെന്റിനെ കാണാൻ വിസമ്മതിച്ചു.(Nitin Raj’s family arrives at Dental College, but returned without meeting the principal)
മകനെ കൊന്നവരെ കാണേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിതിൻ രാജിന്റെ മരണത്തിൽ മാനേജ്മെന്റിനും ചില അധ്യാപകർക്കും പങ്കുണ്ടെന്ന ആരോപണം ശക്തമായി നിൽക്കെയാണ് കുടുംബത്തിന്റെ സന്ദർശനം. കേസിൽ ആരോപണവിധേയരായ അധ്യാപകർ ഒളിവിൽ തുടരുന്നതും പോലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതും കുടുംബത്തെയും ആക്ഷൻ കൗൺസിലിനെയും പ്രകോപിപ്പിച്ചിട്ടുണ്ട്.
നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 28-ന് സംസ്ഥാന വ്യാപക ഹർത്താലിന് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്തു. 52 ദളിത് സംഘടനകളുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയോടെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

